ഡെറാഡൂൺ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡെറാഡൂണിൽ ചോദ്യപേപ്പർ ചോർച്ചക്കും ദുർബലമായ പരീക്ഷ സംവിധാനത്തിനുമെതിരെ ഒരുക്കിയ ‘ഛാത്രോം കീ ഗുഞ്ചി’ൽ വിദ്യാർഥികളുടെ രോഷം അണപൊട്ടിയൊഴുകി.
കനത്ത മഴ വക വെക്കാതെ ഡെറാഡൂണിലെ ബന്നു സ്‌കൂൾ ഗ്രൗണ്ടിലേക്ക് വൈകീട്ട് മുതൽ ഒഴുകിയെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾ ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ ചിട്ടപ്പെടുത്തിയ റാപിന്‍റെ താളത്തിൽ ചുവടുവെച്ച് രാഹുലിന്‍റെ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദ്യാർഥികൾ "പേപ്പർലീക് നഹീ ഹോസക്താ" എന്നാർത്ത് വിളിച്ചു. വേദിയിലേക്ക് വന്ന രാഹുൽ ഗാന്ധിയെ വിദ്യാർഥികൾ മൊബൈലിൽ ഫ്ലാഷ് ലൈറ്റുകൾ തെളിച്ച് വരവേറ്റു. തുടർന്ന് ചോദ്യപേപ്പർ ചോർച്ചയുടെ ഇരകളെ സംവദിക്കാൻ വിളിച്ച് അവരുടെ വേദനകളെല്ലാം സദസിനെ കേൾപ്പിച്ചു.
നീറ്റ് ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത റിയാ കുമാരി ഥാപയുടെ പിതാവ് രാജേഷ് മകളുടെ അനുഭവം പങ്കുവെച്ച് സദസിനെ അക്ഷരാർഥത്തിൽ കരയിപ്പിച്ചു. രണ്ട് തവണയും ചോർന്നത് അറിഞ്ഞപ്പോഴാണ് പരീക്ഷ നന്നായിരുന്നു എന്ന് പറഞ്ഞു ആത്മവിശ്വാസത്തോടെ ഭക്ഷണം കഴിച്ച് കിടന്ന മോൾ ജീവനൊടുക്കിയതെന്ന് രാജേഷ് പറഞ്ഞു. സിസ്റ്റം മോശമായതാണ് എന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. തന്‍റെ മകൾക്കും തനിക്കും സംഭവിച്ചത് ഇനിയൊരു മകൾക്കും അച്‌ഛനും സംഭവിക്കരുതെന്ന് കൂടി പറഞ്ഞു രാജേഷ് കരഞ്ഞതോടെ രാഹുൽ പിതാവിനെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.
ആറ് ലക്ഷം തൊഴിലുകൾക്ക് ഒമ്പത് കോടി പേർ പരീക്ഷയെഴുതുന്ന രാജ്യത്ത് പുറത്തുവന്ന ചോദ്യപേപ്പർ ചോർച്ച 7.5 കോടി വിദ്യാർഥികളെ ബാധിച്ചിട്ടും ഒരാളെ പോലും ശിക്ഷിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. ഈ ലീക്കുകളാകട്ടെ മഞ്ഞുമലയുടെ അറ്റം മാത്രമാണ്.
പരീക്ഷ സർക്കാറിന്‍റെ പണിയാണെന്നും സ്വകാര്യ ഏജൻസികളെ പുറം കരാർ ഏൽപിക്കേണ്ട കാര്യമല്ലെന്നും രാഹുൽ പറഞ്ഞു. പരീക്ഷ സ്വതന്ത്രമാകണമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്രമാകണം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ തലപ്പത്ത് രാഷ്ട്രീയ ബാന്ധവമില്ലാത്തവർ വരണമെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.