ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കേസിൽ പൂനെയിൽ നിന്നുള്ള ബോട്ടണി അധ്യാപികയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തു. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പരീക്ഷാ വിദഗ്ധയായി നിയമിച്ചിരുന്ന മനീഷ ഗുരുനാഥ് മന്ദ്ഹാരെയാണ് ഡൽഹിയിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
പരീക്ഷക്ക് മുന്നോടിയായി ഏപ്രിൽ മാസത്തിൽ ഇവർ വിദ്യാർഥികൾക്ക് പ്രത്യേക കോച്ചിങ് ക്ലാസുകൾ നൽകിയിരുന്നതായി സി.ബി.ഐ കണ്ടെത്തി. പൂനെയിൽനിന്ന് നേരത്തെ അറസ്റ്റിലായ മനീഷ വാഗ്‌മറെ വഴിയാണ് ഇവർ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടത്.
സ്വന്തം വീട്ടിൽ നടത്തിയ ക്ലാസുകളിൽ ബോട്ടണി, സുവോളജി വിഷയങ്ങളിലെ പ്രധാന ചോദ്യങ്ങൾ ഇവർ വിദ്യാർഥികൾക്ക് കുറിച്ചു നൽകുകയും പാഠപുസ്തകങ്ങളിൽ അടയാളപ്പെടുത്തുകയും ചെയ്തു. ഈ ചോദ്യങ്ങൾ മേയ് മൂന്നിന് നടന്ന യഥാർഥ പരീക്ഷാ ചോദ്യങ്ങളുമായി പൂർണമായും ഒത്തുപോകുന്നതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
കേസിലെ മുഖ്യസൂത്രധാരനും എൻ.ടി.എയുടെ പരീക്ഷാ നടപടികളിൽ പങ്കാളിയുമായിരുന്ന കെമിസ്ട്രി അധ്യാപകൻ പി.വി. കുൽക്കർണിയെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് ചോദ്യപേപ്പറുകളിലേക്ക് നേരിട്ട് പ്രവേശനമുണ്ടായിരുന്നു.
ഏപ്രിൽ അവസാന വാരം കുൽക്കർണിയും മനീഷ വാഗ്‌മറെയും ചേർന്ന് വിദ്യാർഥികൾക്ക് കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും കാണാതെ പഠിപ്പിച്ചതായും കണ്ടെത്തലുണ്ട്. ലക്ഷക്കണക്കിന് രൂപ വാങ്ങി പ്രത്യേക കോച്ചിങ് ക്ലാസുകൾ വഴിയാണ് ചോദ്യങ്ങൾ ചോർത്തി നൽകിയതെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം ആറിടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവയുൾപ്പെടെയുള്ള നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹ്‌ല്യാ നഗർ എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ പ്രതികൾ പിടിയിലായിട്ടുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ പരാതിയെത്തുടർന്ന് മേയ് 12നാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.