നരേന്ദ്ര മോദി
ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജനസമ്മതിയുള്ള നേതാവെന്ന പദവി നിലനിർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് ആസ്ഥാനമായുള്ള ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ 'മോണിങ് കൺസൾട്ട്' (Morning Consult) നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് 68 ശതമാനം അംഗീകാരത്തോടെ മോദി ഒന്നാമതെത്തിയത്. മാർച്ച് 2 മുതൽ 8 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ മോദിക്ക് പിന്നിലായി സ്വിറ്റ്സർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളാണ് ഇടംപിടിച്ചത്.
മോർണിങ് കൺസൾട്ട് നടത്തിയ സർവേയിൽ 68% പേർ മോദിയുടെ ഭരണത്തെ അനുകൂലിച്ചപ്പോൾ 26% പേർ വിയോജിപ്പ് രേഖപ്പെടുത്തി. 6% പേർ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ സർവേയിൽ ഇത് 75% ആയിരുന്നു. കഴിഞ്ഞ വർഷത്തെ ഈ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 7% കുറവ് രേഖപ്പെടുത്തുന്നുണ്ട്. സർവേയിൽ മോദിക്ക് തൊട്ടുപിന്നിലായി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 62% ആളുകളാണ് പാർമെലിന്റെ ഭരണത്തെ അനുകൂലിച്ചെത്തിയത്.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ-മ്യൂങ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 62% ആളുകൾ ഭരണത്തെ അംഗീകരിച്ചപ്പോൾ 30% ആളുകൾ ഭരണത്തെ എതിർത്തു. 8% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. അതേസമയം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ കക്രോൺ എന്നിവർക്ക് സർവേ തിരിച്ചടിയായി.
55% അംഗീകാരത്തോടെ ഏഴാം സ്ഥാനത്താണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 39 ശതമാനം അംഗീകാരം മാത്രമാണ് സർവേയിൽ ലഭിച്ചത്. യു.എസ്-ഇറാൻ യുദ്ധസാഹചര്യങ്ങൾക്കിടയിലാണ് ട്രംപിന്റെ റേറ്റിങ് ഇടിഞ്ഞത്. എന്നാൽ പട്ടികയിൽ ഏറ്റവും പിന്നിലായത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ്. 17% പേർ മാത്രമാണ് അദ്ദേഹത്തെ അനുകൂലിച്ചത്.
ഡിജിറ്റൽ ലോകത്തും സജീവമായ മോദി, ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ അനുയായികളെ മറികടക്കുന്ന ആദ്യ ആഗോള നേതാവായി അടുത്തിടെ മാറിയിരുന്നു. ജനപ്രിയതയുടെ കാര്യത്തിൽ ലോകത്തെ മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.