‘ഇതാണ് അവസ്ഥ’; പുസ്തക വിവാദത്തിൽ മൗനം വെടിഞ്ഞ് നരവനെ

ന്യൂ ഡൽഹി: രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ തന്‍റെ പുസ്തകത്തിന് പിന്നാലെ മൗനം വെടിഞ്ഞ് ആദ്യമായി പ്രതികരിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. നരവാനെയുടെ ഓർമക്കുറിപ്പായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യുടെ പ്രസിദ്ധീകരണ അവകാശം തങ്ങൾക്കാണെന്നും പുസ്തകം ഇതുവരെ ഒരു രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രസ്താവിച്ചുകൊണ്ട് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഇന്നലെ വിശദീകരണം നൽകിയിരുന്നു. പുസ്തകത്തിന്റെ അവസ്ഥ ഇതാണ് എന്ന കുറിപ്പോടെ പ്രസാധകരുടെ തീരുമാനം എക്സിൽ പങ്ക് വച്ചുകൊണ്ടായിരുന്നു നരവനെയുടെ പ്രതികരണം.

പുസ്തകത്തിന്‍റെ കൈയെഴുത്തുപ്രതിയുടെ അനധികൃത പകർപ്പുകൾ പ്രചരിക്കുകയും പാർലമെന്റിൽ രാഷ്ട്രീയ തർക്കത്തിന് കാരണമാകുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രസാധകരുടെ വിശദീകരണം. ഇതുവരെ അംഗീകാരം ലഭിക്കാത്ത ഒരു പ്രസിദ്ധീകരണത്തിൽ നിന്നുള്ള വിവരങ്ങൾ നിയമവിരുദ്ധമായി പ്രചരിച്ചതിൽ ഡൽഹി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

പുസ്തകത്തിന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പി.ഡി.എഫ് രൂപത്തിലും മറ്റും പ്രചരിക്കുന്നു എന്ന വിവരത്തെത്തുടർന്നാണ് നടപടി. അംഗീകൃത അതോറിറ്റികളിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ലഭിക്കാതെയാണ് പുസ്തകം പ്രചരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പുസ്തകത്തിന്റെ പി.ഡി.എഫ് പകർപ്പുകൾ ചില വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് പൊലീസ് കണ്ടെത്തി. പെൻഗ്വിൻ റാൻഡം ഹൗസ് തയ്യാറാക്കിയ ടൈപ്പ്സെറ്റ് പതിപ്പിനോട് സാമ്യമുള്ളതാണ് ഈ രേഖകൾ. പുസ്തകം വിപണിയിൽ ലഭ്യമാണെന്ന രീതിയിൽ ചില ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ കവർ പേജ് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

സൈനിക രഹസ്യങ്ങളോ സെൻസിറ്റീവായ വിവരങ്ങളോ അനുമതിയില്ലാതെ പുറത്തു വന്നിട്ടുണ്ടോ എന്നും പകർപ്പവകാശ ലംഘനം നടന്നിട്ടുണ്ടോ എന്നും സ്പെഷ്യൽ സെൽ പരിശോധിക്കും. പുസ്തകത്തെ ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. കഴിഞ്ഞാഴ്ച ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുസ്തകത്തിന്റെ പകർപ്പ് ഉയർത്തിക്കാട്ടിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

2020ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് പുസ്തകത്തിലുള്ള പരാമർശങ്ങൾ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ ഉദ്ധരിക്കാനാവില്ലെന്നായിരുന്നു നിലപാട്. ഇതേത്തുടർന്നുണ്ടായ ബഹളത്തിൽ എട്ട് എം.പിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

'സർക്കാരിന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല, അതുകൊണ്ടാണ് സഭാനടപടികൾ തടസ്സപ്പെടുത്തുന്നത്. സത്യം പുറത്തുവരുന്നത് അവർ ഭയപ്പെടുന്നു,' എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി എങ്ങനെ പുറത്തായെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Tags:    
News Summary - Naravane Breaks Silence Amid Row Over Memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.