മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മേയ് ഏഴിന് ആറുമണിക്കൂർ അടച്ചിടും. മൺസൂൺ മുന്നൊരുക്കങ്ങൾക്കുള്ള അറ്റക്കുറ്റപണികളുടെ ഭാഗമായാണ് മേയ് ഏഴിന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ രണ്ട് റൺവേകളും അടച്ചിടുക.
റൺവേ 09/27, റൺവേ 14/32 എന്നിവ ഈ സമയത്ത് പ്രവർത്തനക്ഷമമായിരിക്കില്ല. മൺസൂൺ സീസണിലെ കനത്ത മഴയിൽ സുരക്ഷിതമായ ലാൻഡിങ്ങും ടേക്ക് ഓഫും ഉറപ്പാക്കുന്നതിനായാണ് അറ്റക്കുറ്റപ്പണി നടത്തുന്നത്. 1,033 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വലിയ എയർസൈഡ് ഏരിയ പരിപാലിക്കുന്നതിന് അടച്ചിടൽ ആവശ്യമാണെന്ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പറഞ്ഞു.
ലോകത്തിലെതന്നെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായതിനാൽ അറ്റക്കുറ്റപണികൾക്കായി അടച്ചിടുന്നത് സംബന്ധിച്ച് ആറുമാസം മുമ്പുതന്നെ വിമാനക്കമ്പനികളുമായും മറ്റുള്ളവരുമായും കൂടിയാലോചനകൾ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ വിമാനക്കമ്പനികൾ സർവീസുകളിൽ നേരത്തെ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. ആഭ്യന്തര - അന്തർദേശീയ സർവീസുകളെ നിയന്ത്രണം ബാധിക്കുന്നതിനാൽ യാത്രക്കാർ വിമാന സമയ വിവരങ്ങൾ മുൻകൂട്ടി ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ച് മാസത്തിൽ മുംബൈ വിമാനത്താവളത്തിൽ വലിയ തോതിൽ സർവിസുകൾ റദ്ദാക്കിയിരുന്നു. മാർച്ച് എട്ടിന് മാത്രം 66 വിമാന സർവിസുകൾ റദ്ദാക്കി. മാർച്ച് മൂന്നിന് 107 സർവിസുകളാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.