കുഞ്ഞിനെ നെഞ്ചോടുചേർത്ത് പിടിച്ച അമ്മ... ചേതനയറ്റ ശരീരങ്ങൾ, സങ്കടക്കടൽ തീർത്ത് ബോട്ട് ദുരന്തം

ഭോപാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ വെള്ളിയാഴ്ച രാവിലെയും തുടരുന്ന രക്ഷാപ്രവർത്തനത്തിനിടെ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. അമ്മയുടെ നെഞ്ചോടുചേർത്ത് പിടിച്ച നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തതോടെ പ്രദേശം സങ്കടക്കടലായി. ഡൽഹിയിൽനിന്നുള്ള കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. കുടുംബത്തിലെ നാലുപേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പിതാവും മകളും രക്ഷപ്പെട്ടിരുന്നു.

മധ്യപ്രദേശിലെ നർമദ നദിയിലെ ബാർഗി അണക്കെട്ടിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടം. ജബൽപൂരിലെ ഖമാരിയ ദ്വീപിന് സമീപം ബോട്ട് ജീവനക്കാരും വിനോദസഞ്ചാരികളും ഉൾപ്പെടെ 43 പേരുമായി പോയ സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്രൂയിസ് ബോട്ട് മറിഞ്ഞാണ് അപകടം. നിരവധിപേരെ ഇനിയും കണ്ടെത്താനുള്ളതായാണ് വിവരം.

കണ്ണടച്ചു തുറക്കും മുമ്പാണ് തന്റെ ഭാര്യയും ഭാര്യാമാതാവിനെയും കൊച്ചുമകനെയും നദിയിൽ കാണാതായതെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഒരാൾ പറഞ്ഞു. ബോട്ടിൽ നിമിഷങ്ങൾക്കുള്ളിൽ വെള്ളം കയറാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല. നിലവിളികളായിരുന്നു ചുറ്റും. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ആളുകൾ സഹായത്തിനായി നിലവിളിച്ചു. ഞാനും മുങ്ങിതാഴുകയായിരുന്നു. മരിക്കാൻ പോകുകയാണെന്ന് തോന്നി -​അദ്ദേഹം പറഞ്ഞു.

അപകടത്തിൽ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് സയിദ് റിയാൻ ഹുസൈൻ എന്ന വ്യക്തി പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂ​റോളം വെള്ളത്തിൽ കുടുങ്ങി കിടന്നു. തലമാത്രം വെള്ളത്തിന് മുകളിലായിരുന്നു. അതിനാൽ ശ്വസിക്കാൻ കഴിഞ്ഞു. എന്റെ മുകളിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ഭാഗ്യംകൊണ്ട് രക്ഷാപ്രവർത്തകർ എന്നെ ക​ണ്ടെത്തി -ഹുസൈൻ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ വരെ 24 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷപ്പെടുത്തിയവരിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസിന്റെയും ജില്ലാ ഉദ്യോഗസ്ഥരുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് തിര​ച്ചിൽ.

Tags:    
News Summary - Mother Sons Bodies Found Holding Each Other In Cruise Boat Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.