ബംഗളൂരു: കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് കർണാടകയിൽ ഇന്ന് ബന്ദ്. വ്യാഴാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. ആഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് പ്രതിദിനം 12,000 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന് കാവേരി ജല മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) കർണാടകയോട് നിർദ്ദേശിച്ചതിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് കന്നഡ ചലവലി വട്ടൽ പക്ഷ കൺവീനർ വട്ടൽ നാഗരാജ് പറഞ്ഞു.
നിരവധി കന്നഡ അനുകൂല സംഘടനകൾ ബന്ദിനെ പിന്തുണച്ചതായി നാഗരാജ് അവകാശപ്പെട്ടു. ചില ഓഫിസുകള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ചില കടകളും മാർക്കറ്റുകളും റസ്റ്റോറന്റുകളും ഹോട്ടലുകളും സ്വമേധയാ അടച്ചിട്ടേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കര്‍ണാടക ആര്.ടി.സി, കേരള ആര്.ടി.സി സര്‍വിസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ കർണാടകക്ക് നൽകിയ നിർദേശമാണ് പ്രതിഷേധത്തിന്റെ കാരണം. കാവേരി വിഷയത്തോടൊപ്പം മേക്കേദാട്ടു, മഹാദായി, കലാസ-ബന്ദൂരി പദ്ധതികൾക്കും അനുമതി വേഗത്തിലാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ബുധനാഴ്ച മുതൽ 15 ദിവസം 12,000 ക്യുസെക്സ് വിതം കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകാനാണ് ചൊവ്വാഴ്ച സി.ഡബ്ല്യു.ആർ.സി. ഉത്തരവിട്ടത്. ദിവസം 3500 ക്യുസെക്സ് ജലം വിട്ടുകൊടുക്കാൻ സി.ഡബ്ല്യു.ആർ.സി. കഴിഞ്ഞ മാസം 28ന് ഉത്തരവിട്ടിരുന്നു. ഇത് കർണാടകത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് കന്നഡ സംഘടനകൾ ബംഗളൂരുവിൽ സംയുക്ത യോഗം ചേർന്ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തത്.
ബന്ദ് പിൻവലിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭ്യർഥിച്ചെങ്കിലും കന്നട സംഘടനകൾ നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.