മോദി-പുടിൻ കൂടിക്കാഴ്ച: റഷ്യയിൽനിന്ന് 105 യാത്രാ വിമാനം വാങ്ങും; 20 എണ്ണം എയർ കേരളക്ക്
ന്യൂഡൽഹി: റഷ്യയിൽനിന്ന് ആഭ്യന്തര സർവിസുകൾക്കുള്ള ചെറു യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ധാരണയിൽ. ഡൽഹിയിൽ നടന്ന ‘ഇന്നോപ്രോം’ പ്രദർശനത്തോടനുബന്ധിച്ചാണ് 68 പേർക്കുവരെ സഞ്ചരിക്കാനാകുന്ന ചെറുവിമാനങ്ങൾ വാങ്ങാൻ കരാറിലെത്തിയത്. ഇതിൽ 20 വിമാനങ്ങൾ വ്യോമയാന കമ്പനിയായ എയർ കേരള വാങ്ങും. റഷ്യൻ സ്റ്റേറ്റ് കോർപറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുനൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനാണ് ഈ വിമാനങ്ങൾ നൽകുന്നത്.
നിര്‍ദിഷ്ട കരാറുകള്‍ പ്രകാരം പിനാക്കിള്‍ എയര്‍ കമ്പനി 50 വിമാനങ്ങളും സ്ലീക്ക് ഏവിയേഷനുമായും 35 വിമാനങ്ങളും വാങ്ങും. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 11 വരെ നടന്ന ഇന്നോപ്രോം ഇന്ത്യയില്‍ 120ലധികം റഷ്യന്‍, ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുത്തിരുന്നു. ചെറു വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്താൻ സാധിക്കുന്ന രീതിയിലാണ് ഇല്യുഷിൻ ഏവിയേഷൻ കോംപ്ലക്സ് രൂപകൽപന ചെയ്ത ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനം നിർമിച്ചിരിക്കുന്നത്.
രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊർജ, നൈപുണ്യ വികസന മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ 24ാമത് വാർഷിക ഉച്ചകോടിക്ക് റഷ്യ സന്ദർശിക്കാനുള്ള പ്രസിഡന്റ് പുടിന്റെ ക്ഷണം മോദി സ്വീകരിച്ചു.
സമുദ്ര വ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ച പശ്ചിമേഷ്യൻ യുദ്ധവും റഷ്യ -യുക്രെയ്ൻ സംഘർഷവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നോട്ടുള്ള വഴി സംഭാഷണവും നയതന്ത്രവുമാണെന്നും സമാധാന ശ്രമങ്ങളിൽ സഹായിക്കാൻ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെടാൻ ഇരു നേതാക്കളും സമ്മതിച്ചു.
ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയിൽ ആദ്യമായി നടന്ന റഷ്യയുടെ അന്താരാഷ്ട്ര വ്യവസായിക പ്രദർശനത്തെ സ്വാഗതം ചെയ്ത ഇരുവരും വ്യാപാര, വ്യവസായിക ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. 2026 ആഗസ്റ്റ് 31ന് എസ്.സി.ഒ ഉച്ചകോടിക്കിടെ ഇരു നേതാക്കളും ബിഷ്കെക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ബ്രിക്സ് ഉച്ചകോടിയിൽ 11 പ്രമുഖ ലോക നേതാക്കൾ
ന്യൂഡൽഹി: ഇന്നും നാളെയുമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന 18ാം ബ്രിക്സ് ഉച്ചകോടിയിൽ ഒട്ടേറെ രാജ്യങ്ങളുടെ തലവന്മാരും പ്രതിനിധികളും സംബന്ധിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാന രാജ്യത്തലവന്മാർ ഇവർ:
ഷി ജിൻപിങ് (ചൈന)
ചൈന പ്രസിഡന്റ് ഷി ജിൻപിങ് ആണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രമുഖരിൽ ഒരാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകളും നടത്തും. 2013 മുതൽ ചൈനയുടെ പ്രസിഡന്റായ ഷി അവസാനമായി ഇന്ത്യയിലെത്തിയത് 2019ലാണ്. 2016ൽ ഗോവ ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. 2014 സെപ്റ്റംബറിലായിരുന്നു ഷിയുടെ ആദ്യ ഇന്ത്യാ സന്ദർശനം.
വ്ലാദിമിർ പുടിൻ (റഷ്യ)
ഇന്ത്യയുടെ ഏറ്റവുമടുത്ത വൻ ശക്തി രാഷ്ട്രത്തിന്റെ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉച്ചകോടിക്കെത്തി. പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പുടിൻ 2012 മുതൽ റഷ്യൻ പ്രസിഡന്റാണ്. 2025ൽ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി പുടിൻ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.
സിറിൽ റമഫോസ (ദക്ഷിണാഫ്രിക്ക)
ദക്ഷിണാഫ്രിക്ക പ്രസിഡന്റ് സിറിൽ റമഫോസ ഉച്ചകോടിയിൽ പങ്കെടുക്കും. മോദിയുമായി ഉഭയകക്ഷി ചർച്ച നടത്താനും സാധ്യതയുണ്ട്. 2024ൽ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതാണ് റമഫോസ. പ്രസിഡന്റായിരിക്കെ 2019 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
പെസഷ്കിയാൻ (ഇറാൻ)
യുദ്ധസങ്കീർണതയിൽ പെട്ടുകിടക്കുന്ന ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. 2024 മുതൽ ഇറാൻ പ്രസിഡന്റായ പെസഷ്കിയാന്റെ സന്ദർശനത്തിന് പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ ഏറെ വാർത്താ പ്രാധാന്യമുണ്ട്.
അബ്ദുൽ ഫത്താഹ് അൽ സീസി (ഈജിപ്ത്)
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി ഉച്ചകോടിയിൽ പങ്കെടുത്ത് മോദിയുമായി കൂടിക്കാഴ്ച നടത്തും. 2023ൽ ഇന്ത്യ സന്ദർശിച്ചിരുന്നു. 2015ൽ ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിക്കും 2016ൽ ഔദ്യോഗിക സന്ദർശനത്തിനും ഇന്ത്യയിലെത്തിയിരുന്നു.
പ്രവോ സുബിയാന്തോ (ഇന്തോനേഷ്യ)
ഇന്ത്യയുമായി ശക്തമായ നയതന്ത്ര-സാംസ്കാരിക ബന്ധമുള്ള ഇന്തോനേഷ്യയുടെ തലവൻ പ്രബോവോ സുബിയാന്തോയും പങ്കെടുക്കും. 2025ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായിരുന്നു.
ആബി അഹ്മദ് അലി (ഇത്യോപ്യ)
ഇത്യോപ്യ പ്രധാനമന്ത്രി ആബി അഹ്മദ് അലി ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും.
മൗറോ വിയേര (ബ്രസീൽ)
ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേര ഉച്ചകോടിയിൽ പങ്കെടുക്കും. ഗ്ലോബൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയും ബ്രസീലും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആൽ സുഊദ് (സൗദി അറേബ്യ)
സൗദി അറേബ്യ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആൽ സുഊദ് ഉച്ചകോടിയിൽ പങ്കെടുക്കും.
ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (യു.എ.ഇ)
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. 2024, 2026ൽ ഇന്ത്യ സന്ദർശിച്ചിരുന്നു.
അൻവർ ഇബ്രാഹീം (മലേഷ്യ)
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി ചർച്ചകൾക്കും പദ്ധതിയുണ്ട്.
ഇതിനുപുറമെ ഉഗാണ്ട വൈസ് പ്രസിഡന്റ് ജെസിക്ക അലൂപോ, നൈജീരിയ വൈസ് പ്രസിഡന്റ് സെന കാസിം ഷെട്ടിമ, ക്യൂബ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ല, ബെലറൂസ് വിദേശകാര്യ മന്ത്രി മാക്സിം റൈസെൻ കോവ്, വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹങ്, കസാഖ്സ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പട്ടികയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.