അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ച് പിടികൂടി -VIDEO

കമ്പം (തമിഴ്നാട്): അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടി. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. നിലവിൽ എലഫന്‍റ് ആംബുലൻസിലുള്ള അരിക്കൊമ്പനെ വെള്ളിമല വനത്തിലേക്ക് മാറ്റുമെന്നാണ് വിവരം. 

കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. 150 അംഗ ദൗത്യസംഘത്തെയും കുങ്കിയാനകളെയും നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെ ആന ഷൺമുഖനദി ഡാമിനോടു ചേർന്നുള്ള വനമേഖലയിലേക്ക് മാറി. വനത്തിനുള്ളിൽ വെച്ച് വെടിവെക്കേണ്ടെന്നായിരുന്നു വനംവകുപ്പിന്‍റെ തീരുമാനം. ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷമാണ് അരിക്കൊമ്പൻ കഴിഞ്ഞ രാത്രി ജനവാസമേഖലയിലേക്കിറങ്ങിയതും ദൗത്യസംഘം മയക്കുവെടി വെച്ചതും. 


രണ്ടു ഡോസ് മയക്കുവെടി ഉപയോഗിച്ചെന്നാണ് സൂചന. മൂന്നു കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനയ്ക്കു ശേഷമാകും വനത്തിനുള്ളിലേക്കു കടത്തിവിടുക. 


ഇത് രണ്ടാംതവണയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നത്. നേരത്തെ, ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന ആന തമിഴ്നാട്ടിലെ മേഘമലയിലെത്തി. ഇവിടെ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ ശേഷമാണ് വീണ്ടും സഞ്ചരിച്ച് കേരള-തമിഴ്നാട് അതിർത്തി മേഖലയായ കമ്പത്തെത്തിയത്.

Tags:    
News Summary - mission arikkomban updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.