ന്യൂഡൽഹി: വിലക്കയറ്റത്തിന്റെ മനുഷ്യനായ മോദിയിൽ നിന്നുള്ള മറ്റൊരു ആക്രമണത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ അറിയാതെ അവരുടെ കീശ കൊള്ളയടിക്കുന്നതിനായി പെട്രോൾ, ഡീസൽ വില ഗഡുക്കളായി വർധിപ്പിക്കുന്ന തന്ത്രമാണ് സർക്കാർ അവലംബിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക തകർച്ചയെക്കുറിച്ച് മാസങ്ങളായി താൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അപ്പോഴെല്ലാം പതിവുപോലെ ‘തെരഞ്ഞെടുപ്പ് തിരക്കു’കളിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയിൽ എട്ട് രൂപയാണ് കൂട്ടിയത്. ഈ വില വർധിപ്പിക്കൽ ഇനിയും തുടരും. തെരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനങ്ങൾ നൽകുകയും ബാക്കിയുള്ള സമയം ജനങ്ങളുടെ പോക്കറ്റടിക്കുകയും ചെയ്യുക എന്നതാണ് ‘വിലക്കയറ്റത്തിന്റെ മനുഷ്യനായ’ മോദിയുടെ രീതിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ന് മാത്രം പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസൽ വില 104.41 രൂപയായും ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ മാത്രം നാല് തവണയായി എട്ട് രൂപയോളമാണ് ഇന്ധനവിലയിൽ വർധിപ്പിച്ചത്.
ചരക്ക് ഗതാഗത ചെലവ് കൂടുമെന്നതിനാൽ ഡീസൽ വിലയിലെ വർധന വൈകാതെ എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വിലയെ ബാധിച്ചുതുടങ്ങും. പാൽ, പച്ചക്കറികൾ, ഫലവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെയെല്ലാം വില വർധിക്കാനാണ് സാധ്യത. കൂടാതെ കെട്ടിട നിർമാണ വസ്തുക്കൾ, വ്യാവസായിക ഉൽപന്നങ്ങൾ ഉൾപ്പെടെ എല്ലാ വസ്തുക്കളടെയും വില കൂടും. ഈ വിലക്കയറ്റം രാജ്യത്തെ പൊതുവിലുള്ള പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമാവും. ഈ അവസ്ഥ നിയന്ത്രിക്കാൻ പലിശ നിരക്ക് ഉയർത്താനും വിപണിയിലെ പണലഭ്യത കുറക്കാനും റിസർവ് ബാങ്ക് നിർബന്ധിതമാവും. ഇത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.
രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പൂർണരൂപം:
‘പണപ്പെരുപ്പ മനുഷ്യൻ’ മോദി വീണ്ടും ആക്രമിക്കുന്നു.
നിങ്ങളുടെ പോക്കറ്റുകൾ നിശബ്ദമായി കൊള്ളയടിക്കാൻ അദ്ദേഹം പെട്രോൾ, ഡീസൽ വിലകൾ തവണകളായി ഉയർത്തുന്നു. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് മാസങ്ങളായി ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പതിവുപോലെ, മോദി ജി, ആ സമയത്ത് തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ച നിമിഷം, അദ്ദേഹം പെട്രോളിന്റെയും ഡീസലിന്റെയും വില 8 രൂപ കൂട്ടി. ഈ വർധിപ്പികകൽ ഇനിയും തുടരും. 'പണപ്പെരുപ്പ മനുഷ്യൻ' മോദിക്ക് ഒരു അജണ്ട മാത്രമേയുള്ളൂ: തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുക, ബാക്കിയുള്ള സമയത്ത് പൊതുജനങ്ങളുടെ പോക്കറ്റടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.