ന്യൂഡൽഹി: ‘ചൈന ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു’ എന്ന മണിശങ്കർ അയ്യരുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്ത്. ചൈനയോടുള്ള കോൺഗ്രസ് സ്നേഹം എന്താണ് വിശദീകരിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ എക്സ് പോസ്റ്റിലൂടെ ചോദിച്ചു.
'ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിൽ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ അവകാശവാദത്തെ ചൈനക്ക് വേണ്ടി നെഹ്റു ഉപേക്ഷിച്ചു. രാഹുൽ ഗാന്ധി രഹസ്യ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചൈനീസ് എംബസിയിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഫണ്ട് സ്വീകരിക്കുകയും ചൈനീസ് കമ്പനികൾക്ക് വിപണി പ്രവേശനം ശിപാർശ ചെയ്യുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചൈനീസ് ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണി സോണിയ ഗാന്ധിയുടെ യു.പി.എ തുറന്നു കൊടുത്തു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ദ്രോഹിച്ചു. 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശത്ത് ചൈനക്കാർ അനധികൃതമായി അധിനിവേശം നടത്തിയതിന് ശേഷം ചൈനീസ് അധിനിവേശത്തെ വെള്ളപൂശാനാണ് മണിശങ്കർ അയ്യർ ശ്രമിക്കുന്നത്. ചൈനയോടുള്ള കോൺഗ്രസ് സ്നേഹം എന്താണ് വിശദീകരിക്കുന്നത്' -അമിത് മാളവ്യ ചോദിക്കുന്നു.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ ‘ചൈന ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു’ എന്ന മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യരുടെ പരാമർശമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. ഡൽഹിയിൽ കല്ലോൽ ഭട്ടാചർജി എഴുതിയ ‘നെഹ്‌റുസ് ഫസ്റ്റ് റിക്രൂട്ട്‌സ്: ദ ഡിപ്ലോമാറ്റ്‌സ് ഹൂ ബിൽറ്റ് ഇൻഡിപെൻഡന്‍റ് ഇന്ത്യാസ് ഫോറിൻ പോളിസി’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.
ഇന്ത്യൻ ഫോറിൻ സർവീസിന് പരീക്ഷയെഴുതിയ കാലത്തെ ഓർമകൾ പങ്കുവെക്കവെയാണ് ‘1962 ഒക്ടോബറിൽ ചൈനക്കാർ ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു’ എന്ന പരാമർശം വാർത്താസമ്മേളനത്തിൽ മണിശങ്കർ അയ്യർ നടത്തിയത്.
മുമ്പും മണിശങ്കർ അയ്യരുടെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. പാകിസ്താനെക്കുറിച്ചുള്ള മണിശങ്കർ അയ്യറുടെ പരാമർശം തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ വിവാദമായി. പരമാധികാര രാഷ്ട്രമായ പാകിസ്താനെ ഇന്ത്യ ബഹുമാനിക്കണമെന്നും അണുബോംബ് കൈവശമുള്ള അവരുമായി സംഭാഷണത്തിലേർപ്പെടണമെന്നും അയ്യർ പറയുന്ന പഴയ വിഡിയോയാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.