ഛണ്ഡീഗഡ്: മദ്യപിച്ച സുഹൃത്തുക്കൾ ഓടിച്ച മഹീന്ദ്ര ഥാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലിടിച്ച് ഒരാൾ മരിച്ചു. മൂന്ന് സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്. രാത്രിയാണ് സംഭവം.
കാറിലുണ്ടായിരുന്ന മൂന്നു പേരും മദ്യപിച്ചിരുന്നു. കാർ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. യാത്രക്കിടെ ഒരു തെരുവ് വിളക്കിൽ കാർ ഇടിക്കുകയും നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യു.പി ശാംലി സ്വദേശിയായ സുമിത് (25) ആണ് മരിച്ചത്. വ്യവസായിയായ സുമിത് പാഞ്ച്കുലയിൽ ഭാര്യക്കും മക്കൾക്കുമൊപ്പം വാടകക്ക് താമസിക്കുകയാണ്. മൊഹാലി സ്വദേശിയും സുമിതിന്റെ ബിസിനസ് പങ്കാളിയുമായ മൻദീപ്(35), യു.പി സ്വദേശിയായ ആദിത്യ ശർമ(31) എന്നിവരാണ് സുമിതിനൊപ്പം കാറിലുണ്ടായിരുന്നത്. ഇരുവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
മൻദീപായിരുന്നു കാർ ഓടിച്ചിരുന്നത്. തൊട്ടടുത്ത സീറ്റിലാണ് സുമിത് ഇരുന്നത്. പിറകിൽ ആദിത്യയും. അപകടമുണ്ടായപ്പോൾ സുമിത് കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണു. തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൻദീപിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം അപകടം വരുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.