ഇത് മമതയുടെ വിജയം, നാണംകെട്ട് ബി.ജെ.പി; ബംഗാളിൽ മൂന്നിടത്തും തൃണമൂൽ, സി.പി.എം തകർന്നു

കൊൽക്കത്ത: ബംഗാളിൽ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും തകർത്തെറിഞ്ഞ് നിലംപരിശാക്കി മമത ബാനർജി. ഭബാനിപൂർ മണ്ഡലത്തിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച് മമത തന്‍റെ മുഖ്യമന്ത്രി സ്ഥാനം ഭദ്രമാക്കി. ബംഗാളിലെയും ഒഡിഷയിലുമായി നാല് നിയമസഭ മണ്ഡലങ്ങളിലേക്ക് സെപ്റ്റംബർ 30ന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തുവന്നപ്പോൾ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഏറെ പിന്നിലാണ് സി.പി.എം സ്ഥാനാർഥികൾ.

ഭബാനിപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 84,709 വോട്ടുകളാണ് മമതയ്ക്കു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രം. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2021 തൃണമൂലിന്‍റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന മറ്റ് രണ്ട് മണ്ഡലങ്ങളായ ജാൻഗിപൂരിലും സംസർഗഞ്ചിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്. ജാൻഗിപൂരിൽ തൃണമൂൽ സ്ഥാനാർഥി ജാകിർ ഹുസൈൻ 72229 വോട്ട് നേടിയപ്പോൾ ബി.ജെ.പിയുടെ സുജിത് ദാസ് 24088 വോട്ടുമായി പിന്നിലാണ്. ഇവിടെ 14 റൗണ്ട് പൂർത്തിയായി.

സംസർഗഞ്ചിൽ ബി.ജെ.പി മൂന്നാംസ്ഥാനത്താണ്. തൃണമൂൽ സ്ഥാനാർഥി അമിറുൽ ഇസ്ലാം 59,204 വോട്ട് നേടിയപ്പോൾ രണ്ടാമതുള്ള കോൺഗ്രസിന്‍റെ സയിദുർ റഹ്മാൻ 48,830 വോട്ട് നേടി. ബി.ജെ.പി സ്ഥാനാർഥി മിലൻ ഘോഷിന് 4,238 വോട്ട് മാത്രമാണ് ലഭിച്ചത്.

ഒഡിഷയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിപിലി മണ്ഡലത്തിൽ ബിജു ജനതാദളിന്‍റെ രുദ്രപ്രതാപ് മഹാരഥി 47,094 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പിയുടെ ആശ്രിത് പട്നായിക് 33,675 വോട്ടുകളാണ് നേടിയത്.

നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് നേരത്തെ പരാജയപ്പെട്ടതിനെ തുടർന്നാണ് മമത സ്വന്തം മണ്ഡലമായ ഭബാനിപൂരിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ മന്ത്രിസ്ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളിൽ സുരക്ഷ കർശനമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തുകയും 24 കമ്പനി കേന്ദ്ര സേനയെയും ഭബാനിപൂരിൽ വിന്യസിക്കുകയും ചെയ്തു.

57 ശതമാനമാണ് ഭബാനിപൂരിലെ വോട്ടിങ് ശതമാനം. സംസർഗഞ്ചിൽ 79ഉം ജാൻഗിപുരിൽ 77 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. സംസർഗഞ്ചിലും ജാൻഗിപുരിലും നേരത്തെ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

Tags:    
News Summary - Mamata Banerjee won a resounding victory in the bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.