ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസം; 4,700 കോടി രൂപ ചെലവിട്ട് നിർമിച്ച എക്‌സ്പ്രസ്‌വേയിൽ വിള്ളൽ

ലഖ്‌നോ: ഉത്തർപ്രദേശിലെ ₹4,700 കോടി ചെലവിൽ നിർമിച്ച ലഖ്‌നോ–കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗം തകർന്നു. ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിനകമാണ് ഉന്നാവോ ജില്ലയിലെ കൊറാരി ഗ്രാമത്തിന് സമീപമുള്ള റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതോടെ  കടുത്ത വിവാദങ്ങൾക്കും വഴിവെച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് ഉന്നാവോയിലെ കിലോമീറ്റർ 49-ൽ ഈ എക്‌സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്തത്.  കൊറാരിക്ക് സമീപമുള്ള കാൺപൂരിൽ നിന്ന് ലഖ്‌നോവിലേക്കുള്ള പാതയിൽ ഏകദേശം 5 മുതൽ 7 മീറ്റർ വരെ ദൂരത്തിൽ റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു. തുടർച്ചയായ മഴയെ തുടർന്ന് റോഡിന് അടിയിലുള്ള മണ്ണ് നീങ്ങിയതാണ് അപകടകാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി. സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദൻ യാദവ് യാത്രക്കിടെ റോഡിന്റെ തകർന്ന ഭാഗം ശ്രദ്ധയിൽപ്പെട്ടതായും കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച പദ്ധതിയുടെ ഗുണനിലവാരം ഇതിലൂടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ആരോപിച്ചു. ഉദ്ഘാടന വേളയിൽ സർക്കാരും കേന്ദ്രമന്ത്രിമാരും റോഡിന്റെ മികവ് പുകഴ്ത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കകം തന്നെ വലിയ കേടുപാടുകൾ സംഭവിച്ചതാണ് യാഥാർഥ്യമെന്നും അദ്ദേഹം വിമർശിച്ചു.

ഈ എക്‌സ്പ്രസ്‌വേ വിവാദത്തിൽപ്പെടുന്നത് ഇതാദ്യമല്ല. ഉദ്ഘാടനത്തിന് മുമ്പും നിർമാണഘട്ടത്തിൽ റോഡിന്റെ ചില ഭാഗങ്ങളിൽ കേടുപാടുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി  മന്ത്രി ദിനേഷ് പ്രതാപ് സിങ്, "നിങ്ങൾക്ക് കഴിയുമെങ്കിൽ സ്വന്തം റോഡ് പണിയൂ. നിർമാണത്തിനിടെ റോഡുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പുതിയ കാര്യമല്ല" എന്ന പരാമർശം നടത്തി വിവാദത്തിലായിരുന്നു.

63 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി ലഖ്‌നോ–കാൺപൂർ എക്‌സ്പ്രസ്‌വേ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഇടനാഴിയാണ്. ഓട്ടോമേറ്റഡ്, ഇന്റലിജന്റ് മെഷീൻ-ഗൈഡഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച രാജ്യത്തെ ആദ്യ എക്‌സ്പ്രസ്‌വേ എന്ന പ്രത്യേകതയും ഇതിനുണ്ട്.

എ.ഐ അധിഷ്ഠിത വേഗനിരീക്ഷണ സംവിധാനം, ഓരോ രണ്ട് കിലോമീറ്ററിലും അടിയന്തര കോൾ ബോക്‌സുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാത ലഖ്‌നൗ–കാൺപൂർ യാത്രാസമയം 35–45 മിനിറ്റായി കുറച്ചിട്ടുണ്ട്. കാറുകൾക്കുള്ള ടോൾ നിരക്ക് ₹275 ആണ്. ഇരുചക്ര വാഹനങ്ങൾക്ക് ഈ എക്‌സ്പ്രസ്‌വേയിൽ പ്രവേശനമില്ല.

Tags:    
News Summary - 12 days after inauguration, cracks appear on expressway built at a cost of ₹4,700 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.