മമത-സോണിയ കൂടിക്കാഴ്ച: തൃണമൂൽ കോൺഗ്രസിലെ പ്രതിസന്ധിക്കിടയിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ നീക്കം

ന്യൂഡൽഹി: ആഭ്യന്തര പ്രതിസന്ധിക്കിടയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഡൽഹിയിലെത്തി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഏകോപനം ശക്തമാക്കാൻ ‘ഇന്ത്യ’ മുന്നണി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മമത നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ വെല്ലുവിളികളിൽ കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ സോണിയ ഗാന്ധി ഉറപ്പുനൽകിയതായാണ് വിവരം. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ ഐക്യം ചോരാതെ സൂക്ഷിക്കാനും ഇരുനേതാക്കളും ധാരണയിലെത്തി. മുമ്പ് കോൺഗ്രസ് നേരിട്ട സമാനമായ കടുത്ത പ്രതിസന്ധികളെയും തിരിച്ചുവരവുകളെയും ഓർമിപ്പിച്ച സോണിയ ഗാന്ധി, ശക്തമായി പോരാടാൻ മമത ബാനർജിയെ പ്രോത്സാഹിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ടി.എം.സി കോൺഗ്രസിൽ ലയിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളൊന്നും യോഗത്തിൽ ഉണ്ടായിട്ടില്ല.

ഇതിനിടെ ഡൽഹിയിൽ മമതാ ബാനർജിയും സോണിയ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്ന അതേ സമയത്തുതന്നെ കൊൽക്കത്തയിലെ ടി.എം.സി ആസ്ഥാനത്ത് സി.ഐ.ഡി സംഘം റെയ്ഡ് നടത്തി. തൃണമൂൽ എം.എൽ.എമാരുടെ വ്യാജ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കൊൽക്കത്ത കാളിഘട്ടിലെ മമതയുടെ വസതിയോട് ചേർന്നുള്ള പാർട്ടി കേന്ദ്ര ഓഫീസിൽ സി.ഐ.ഡി പരിശോധന നടത്തിയത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി.

നിലവിൽ ഭൂരിഭാഗം ടി.എം.സി എം.എൽ.എമാരും ​ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പ്രത്യേക വിഭാഗമായി മാറിയിരിക്കുകയാണ്. ഇതിന് പുറമെ, ഒരു വിഭാഗം ലോക്സഭാ എം.പിമാരും മമതാ ക്യാമ്പിൽ നിന്ന് അകന്ന് എൻ.ഡി.എയുമായി അടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഘട്ടത്തിലാണ് പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ വീഴാതിരിക്കാൻ സോണിയ ഗാന്ധി നേരിട്ട് മമതക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

Tags:    
News Summary - Mamata Banerjee holds 50-minute talk with Sonia Gandhi amid INDIA bloc unity push

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.