ന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിം, മറ്റു പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് നിയമപരവും ഭരണഘടനാപരവുമായ പരിഹാരം കണ്ടെത്താൻ 51 അംഗ കൂടിയാലോചന സമിതിയും 11 അംഗ എക്സിക്യുട്ടിവ് സമിതിയും രൂപവത്കരിച്ചു. ഇന്ത്യൻ മുസ്‍ലിംസ് ഫോർ സിവിൽ റൈറ്റ്സിന്റെ (ഐ.എം.സി.ആർ) ആഭിമുഖ്യത്തിൽ ‘ഇന്ത്യൻ മുസ്‍ലിംകളുടെ നിലവിലെ അവസ്ഥ’ എന്ന വിഷയത്തിൽ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച യോഗത്തിലാണ് സുപ്രധാന തീരുമാനം. എം.പിമാർ, നിയമവിദഗ്ധർ, മതപണ്ഡിതർ, രാഷ്ട്രീയ നേതാക്കൾ എന്നിവരടക്കം നൂറിലധികം ആളുകൾ യോഗത്തിൽ പങ്കെടുത്തു.
വർഗീയ അക്രമങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങൾ, കോടതികൾ തള്ളിക്കളഞ്ഞ കേസുകൾ, ഏക സിവിൽ കോഡ് നടപ്പാക്കൽ, മദ്റസ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. നിരീക്ഷണ സമിതി ഉത്തരാഖണ്ഡ്, അസം, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ സമാനമായ കൂടിയാലോചന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സമുദായ വ്യത്യാസമില്ലാതെ ദലിത്, പിന്നാക്ക, മതേതര പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. മുൻ കേന്ദ്രമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ സൽമാൻ ഖുർഷിദ്, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഇഖ്‌റ ഹസൻ, മുഹിബ്ബുല്ല നദ്‌വി, ഇംറാൻ മസ്ഊദ്, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മഹ്ബൂബ മുഫ്തി, ഐ.എം.സി.ആർ ചെയർമാനും മുൻ രാജ്യസഭ എം.പിയുമായ മുഹമ്മദ് അദീബ്, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് മലിക് മുഅ്തസിം ഖാൻ തുടങ്ങിയവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.