ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയിൽ മുസ്‍ലിം സമുദായാംഗങ്ങൾക്ക് ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഞ്ചു ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ബി.ജെ.പി സർക്കാർ. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് 2014ൽ കോൺഗ്രസ്-എൻ.സി.പി സർക്കാറിന്റെ തീരുമാനം അസാധുവാക്കിയത്. ഓർഡിനൻസ് റദ്ദാക്കികൊണ്ട് സാമൂഹിക നീതി വകുപ്പും ന്യൂനപക്ഷ വികസന വകുപ്പും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
2014 തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ കോൺഗ്രസ്-എൻ.സി.പി സർക്കാരാണ് മുസ്‍ലിം സമുദായത്തിന് അഞ്ചും, മറാത്ത സമുദായത്തിന് 16ഉം ശതമാനം സംവരണം ഏർപ്പെടുത്തിയുള്ള ഓർഡിനൻസ് പുറത്തിറക്കിയത്.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജോലികളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം എന്നിവയിൽ മുസ്‍ലിംകളെയും പിന്നാക്ക വിഭാഗമായി പരിഗണിച്ച് അഞ്ചു ശതമാനം സംവരണം ഉറപ്പാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, തുടർന്ന് വന്ന ബി.ജെ.പി സർക്കാർ ഇത് നിയമമാക്കാൻ തയ്യാറായില്ല. കാലാവധി കഴിഞ്ഞതിനാൽ സംവരണത്തിനായുള്ള ഓർഡിനൻസ് 2014 ഡിസംബറിൽ തന്നെ കാലഹരണപ്പെട്ടിരുന്നു. ഹൈക്കോടതി വിദ്യാഭ്യാസ മേഖലയിലെ സംവരണം ശരിവെച്ചിരുന്നെങ്കിലും സർക്കാർ നിയമനിർമാണം നടത്താത്തതിനാൽ അതും നടപ്പിലായിരുന്നില്ല.
അതേസമയം, 2014, 2015 വർഷങ്ങളിലെ നിയമമാവാത്ത ഭരണ ഉത്തരവുകൾ റദ്ദാക്കുന്നത് സാങ്കേതിക നടപടിയെന്നാണ് ബി.ജെ.പി വാദം. ബി.ജെ.പി സർക്കാർ തീരുമാനത്തെ ന്യൂനപക്ഷ വിരുദ്ധ നീക്കമായി പ്രതിപക്ഷ കക്ഷികളും ആരോപിച്ചു.
എന്നാൽ, 2014ലെ കോൺഗ്രസ്-എൻ.സി.പി ഭരണത്തിനു ശേഷം 2019ൽ ഉദ്ധവ് താക്കറെ-കോൺഗ്രസ് ഭരണം അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും നേരത്തെയുള്ള ഓർഡിനൻസ് വീണ്ടും നടപ്പാക്കാൻ കോൺഗ്രസിന് താൽപര്യമില്ലായിരുന്നുവെന്നും വിമർശനമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.