ചെന്നൈ: ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യ പദവി നൽകണമെന്ന് മദ്രാസ് ഹൈകോടതി. ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇൻ റിലേഷനെ ഗന്ധർവ വിവാഹമെന്നാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിശേഷിപ്പിച്ചത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവാണ് ഹൈകോടതിയെ സമീപിച്ചത്. യുവതിയുമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന ഇയാൾ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗിക ബന്ധം പുലർത്തുകയും അതിനു ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് യുവതിപരാതി നൽകുകയായിരുന്നു. 2014ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇയാൾ ഹൈകോടതിയിലെത്തിയത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടശേഷം പുരുഷൻമാർ സ്ത്രീകളെ ഉപേക്ഷിക്കുന്ന പ്രവണതയെയും കോടതി വിമർശിച്ചു. ഇന്ത്യന്‍ പാരമ്പര്യത്തില്‍ അംഗീകരിക്കപ്പെട്ട പ്രണയ വിവാഹത്തിന്റെ പുരാതന രൂപമായ ഗന്ധർവ വിവാഹത്തിന്റെ കണ്ണിലൂടെ വീക്ഷിച്ച് ലിവിന്‍ റിലേഷനിലെ സ്ത്രീകള്‍ക്ക് ഭാര്യാ പദവി നല്‍കണമെന്നും ഇതുവഴി അവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ലിവ് ഇൻ ബന്ധങ്ങൾ ഇന്ന് സാധാരണമായിട്ടുണ്ട്. ആധുനിക ബന്ധങ്ങളുടെ കെണിയില്‍പെട്ട ദുര്‍ബലരായ സ്ത്രീകളെ സംരക്ഷിക്കേണ്ട കടമ കോടതികള്‍ക്കുണ്ടെന്നും ലിവ് ഇന്‍ ബന്ധങ്ങള്‍ ഇന്ത്യയില്‍ ഒരു സാംസ്‌കാരിക ആഘാതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹ വാഗ്ദാനം നല്‍കി ബന്ധം തുടങ്ങുന്ന പുരുഷന്മാര്‍ പിന്നീട് ബന്ധം വഷളാവുമ്പോള്‍ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്നും ജഡ്ജി ചൂണ്ടികാട്ടി.
എന്നാല്‍ ഇത് ഭാരതീയ നിയമസംഹിയതയിലെ സെക്ഷന്‍ 69 പ്രകാരം ക്രിമിനല്‍ കുറ്റമായി കണക്കാക്കാമെന്നും വിവാഹം സാധ്യമല്ലെങ്കില്‍ പുരുഷന്മാര്‍ നിയമപരമായ നടപടികൾ നേരിടട്ടേയെന്നും ജസ്റ്റിസ് എസ്. ശ്രീമതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.