ലഖ്നോ: ആധാർ കാർഡിൽ 'മധുവിന്റെ അഞ്ചാമത്തെ കുട്ടി' എന്ന് പേരു നൽകിയതിനെ തുടർന്ന് സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അഞ്ച് വയസുകാരിക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പ്രവേശനം ലഭിച്ചു. ആധാർ കാർഡിൽ പെൺകുട്ടിയുടെ പേരിന് പകരം 'മധുവിന്റെ അഞ്ചാമത്തെ കുട്ടി' എന്ന് എഴുതിയത് കാരണം സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടത് വലിയ വാർത്തയായിരുന്നു.
മകളെ സ്കൂളിൽ ചേർക്കാന്‍ പോയ സമയത്ത് ആധാർ കാർഡിലെ പേര് പറഞ്ഞ് അധ്യാപിക പരിഹസിച്ചെന്നും പ്രവേശനം നിഷേധിച്ചെന്നും ആരോപിച്ച് പെൺകുട്ടിയുടെ അമ്മയായ മധു രംഗത്തെത്തിയിരുന്നു. വാർത്ത വൈറലായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിക്ക് അഡ്മിഷന്‍ നൽകാന്‍ നിർദേശിക്കുകയും ചെയ്തു.
ഏപ്രിൽ രണ്ടിന് യുവതി മകളുടെ പ്രവേശനത്തിനായി സ്കൂളിൽ വന്നിരുന്നെന്നും ആധാർ കാർഡ് തിരുത്തി പ്രവേശനം നേടാനാണ് ഞങ്ങൾ ആവശ്യപ്പെട്ടതെന്നും സ്‌കൂൾ പ്രിൻസിപ്പൽ സീമ റാണിപറഞ്ഞു. പെൺകുട്ടിക്ക് ആരതിയെന്ന് പേര് നൽകി ഇപ്പോൾ പ്രവേശനം നൽകിയതായും സീമ റാണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.