ലഖ്നോ: സവർക്കർക്കെതിരെ അപകീർത്തി പ്രസംഗം നടത്തിയെന്ന കേസിൽ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 200 രൂപ പിഴയിട്ട് ലഖ്നോ കോടതി. 2022ലെ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അകോളയിൽ വെച്ച് സവർക്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാണ് കേസ്. ലഖ്നോ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അലോക് വർമയാണ് രാഹുലിന് പിഴയിട്ടത്.
സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നെന്നും ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ പറ്റിയിരുന്നെന്നും രാഹുൽ പ്രസംഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകൾ വാർത്തസമ്മേളനത്തിൽ വിതരണം ചെയ്തെന്നും കാണിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് കേസ്. കേസിൽ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറിൽ ജഡ്ജി അലോക് വർമ്മ ഉത്തരവിട്ടിരുന്നു. തന്‍റെ പരാമർശങ്ങളിലൂടെ കോൺഗ്രസ് എം.പി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ), 505 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുൽഗാന്ധിക്കെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. സമൂഹത്തിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയാണ് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയതെന്നും മുൻകൂട്ടി തയാറാക്കിയ പത്രക്കുറിപ്പുകൾ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്കിടയിൽ വിതരണം ചെയ്തത് സവർക്കറെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നടപടിയാണെന്ന് തെളിയിക്കുന്നതായും പരാതിക്കാരൻ ഹരജിയിൽ പറഞ്ഞിരുന്നു. നൃപേന്ദ്ര പാണ്ഡെയുടെ പരാതി 2023ൽ കോടതി തള്ളിയിരുന്നു. എന്നാൽ ഇയാൾ പുനപരിശോധന ഹരജി നൽകിയത് കോടതി അനുവദിക്കുകയായിരുന്നു.
ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചും കേസുണ്ട്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പൂണെ കോടതിയിൽ പരാതി നൽകിയത്. ഈ കേസിൽ ജനുവരിയിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.