ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഏഴുമണിക്കൂർ ആകാശത്ത് പറന്നശേഷം ഡൽഹിയിൽ തിരിച്ചിറക്കി. ബുധനാഴ്ച രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് യാത്ര തുടങ്ങി മണിക്കൂറുകൾക്ക് ശേഷം തിരിച്ചിറക്കിയത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ തകരാർ കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 6.13നാണ് വിമാനം ലണ്ടനിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 1.20ന് വിമാനം തിരിച്ചിറക്കി. എയർ ഇന്ത്യ വിമാനം ഏകദേശം 3,300 കിലോമീറ്റർ പറന്നതിനുശേഷമാണ് തിരിച്ചിറക്കിയതെന്ന് ഡാറ്റ കാണിക്കുന്നു. സൗദി അറേബ്യയിൽനിന്ന് ലണ്ടനിലെത്താൻ 6-7 മണിക്കൂർ സമയമെടുക്കും. ഡൽഹിയിലേക്ക് തിരികെ പറക്കാൻ തീരുമാനിച്ചതിന്റെ കാരണം എയർ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. വിമാനത്തിൽനിന്ന് ശബ്ദങ്ങൾ കേട്ടതിനെ തുടർന്നാണ് യു ടേൺ എടുത്തതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചേക്കും. സാങ്കേതിക തകരാർ സംശയത്തെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഡൽഹിയിലേക്ക് വിമാനം തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ലഘുഭക്ഷണം ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് വക്താവ് പറഞ്ഞു. വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ലെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. മണിക്കൂറുകളോളം ആകാശത്ത് തുടരേണ്ടി വന്നത് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഡൽഹിയിൽ തിരിച്ചിറങ്ങിയ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ ലണ്ടനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.