ഒരു കോടി രൂപ ആവശ്യപ്പെട്ട കേസിൽ ലോറൻസ് ബിഷ്‌ണോയി ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി കോടതി കുറ്റവിമുക്തരാക്കി. ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെത്തുടർന്നാണ് കോടതിയുടെ ഈ നിർണായക നടപടി. ലോറൻസ് ബിഷ്‌ണോയി, ഹാരെൻ സരപ്ദഡിയ, ആശിഷ് ശർമ്മ എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നൂപുർ ഗുപ്ത കുറ്റവിമുക്തരാക്കിയത്.
രമൺ ദീപ് സിങ് എന്ന വ്യക്തി നൽകിയ പരാതിയിലാണ് സൺലൈറ്റ് കോളനി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2023 ഏപ്രിൽ 23-24 തീയതികളിൽ അജ്ഞാത നമ്പറിൽ നിന്ന് ഫോൺ വിളിച്ച് വധഭീഷണി മുഴക്കുകയും ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു പരാതി. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ കൃത്യമായ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 386 പ്രകാരമുള്ള കുറ്റം നിലനിൽക്കണമെങ്കിൽ, ഭീഷണിപ്പെടുത്തി പണം കൈമാറ്റം ചെയ്യപ്പെടണം. എന്നാൽ ഈ കേസിൽ പണം കൈമാറിയതായി പരാതിക്കാരനോ പൊലീസോ പറയുന്നില്ല. സെക്ഷൻ 387 പ്രകാരം, വധഭീഷണിയോ കടുത്ത പരിക്കേൽപ്പിക്കുമെന്ന ഭീഷണിയോ ഉള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ല. വെറും പണം ആവശ്യപ്പെടൽ മാത്രമാണ് പരാതിയിലുള്ളത്. ഫോൺ കോളുകളുടെ രേഖകളോ മറ്റ് ഭൗതിക തെളിവുകളോ ശേഖരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പ്രതികളുടെ വെളിപ്പെടുത്തലുകൾ മാത്രം അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയതെന്നും കോടതി അറിയിച്ചു.
കുറ്റപത്രത്തിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ യാതൊരു തെളിവുകളും രേഖകളിലില്ല എന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രതികളോട് 20,000 രൂപയുടെ ബോണ്ടുകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും, മാർച്ച് 6ന് നടപടിക്രമങ്ങൾ പൂർത്തിയായതോടെ ഇവരെ മൂവരെയും കുറ്റവിമുക്തരാക്കി പുറത്തിറക്കുകയും ചെയ്തു. ഒരു ക്രിമിനൽ കേസിൽ, പ്രതികൾ നൽകുന്ന 'വെളിപ്പെടുത്തൽ പ്രസ്താവനകൾ' മാത്രം വെച്ച് ഒരാളെ ശിക്ഷിക്കാനോ കുറ്റം ചുമത്താനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.