ആശിഷ് മിശ്ര
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ദീപാവലി ആഘോഷിക്കാനും ഒക്ടോബർ 20 ന് സ്വന്തം നാട്ടിലേക്ക് പോകാനും സുപ്രീം കോടതി വ്യാഴാഴ്ച അനുമതി നൽകി. 2021 ൽ ലഖിംപൂരിൽ കർഷകരെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതിയാണ്ആശിഷ് മിശ്ര. രാഷ്ട്രീയ പ്രവർത്തകരോ പൊതുജനങ്ങളോ ആഘോഷത്തിലോ ഒത്തുചേരലുകളിലോ ഒരു തരത്തിലും ഉണ്ടാവാൻ പാടില്ലെന്ന മുൻ വ്യവസ്ഥകൾ ഇത്തവണയും തുടരുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജയമല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചു.
കേസിന്റെ വാദം കേൾക്കൽ സംബന്ധിച്ച്, 23 സാക്ഷികളെ വിസ്തരിച്ചതായും ഒമ്പത് സാക്ഷികളെ കുറ്റവിമുക്തരാക്കിയതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ അന്വേഷണത്തിന്റെ സ്ഥിതി രേഖപ്പെടുത്താൻ ഉത്തർപ്രദേശ് പോലീസിനോട് നിർദേശിച്ചു.ആശിഷ് മിശ്രക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവേ, തന്റെ കക്ഷിക്ക് ദീപാവലിക്ക് ലഖിംപുരിലേക്ക് പോകാൻ അനുമതി തേടുകയും ഒക്ടോബർ 22 ന് മുമ്പ് തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
കേസിന്റെ വാദം കേൾക്കുന്നത് വരെ ലഖിംപൂരിൽനിന്ന് വിട്ടുനിൽക്കാൻ ആശിഷ് മിശ്രയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. മാർച്ച് 24 ന് രാമനവമിയോടനുബന്ധിച്ച് ആശിഷ് മിശ്രക്ക് ലഖിംപൂർ ഖേരിയിലുള്ള കുടുംബത്തെ സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ലഖിംപുർ ഖേരി ആക്രമണക്കേസിൽ സാക്ഷികളെ സ്വാധീനിച്ചതായി ആശിഷ് മിശ്രക്കെതിരെ ആരോപണം ഉയർന്നതിനെത്തുടർന്ന് ജനുവരി 20 ന് സുപ്രീംകോടതി സംസ്ഥാന പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
സുപ്രീംകോടതി അനുവദിച്ച ജാമ്യം റദ്ദാക്കുന്നതിനാണ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്ന് പറഞ്ഞ ആശിഷ് മിശ്ര ആരോപണങ്ങൾ നിഷേധിച്ചു.കഴിഞ്ഞ വർഷം ജൂലൈ 22 ന് സുപ്രീം കോടതി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിക്കുകയും ഡൽഹിയിലും ലഖ്‌നൗവിലും ആശിഷിന്റെ യാത്രകളും മറ്റു പരിപാടികളും നിരോധിക്കുകയും ചെയ്തു.
2021 ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരി ജില്ലയിലെ ടികുനിയയിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രദേശ സന്ദർശനത്തിനെതിരെ നടന്ന കർഷക പ്രതിഷേധത്തിനിടെയാണ് ആശിഷ് മിശ്ര കർഷകരുൾപ്പെടെയുള്ളവരുടെ ഇടയിലേക്ക് ജീപ്പ് ഓടിച്ച് കയറ്റിയത്. നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.