ലേ: കേന്ദ്രവുമായുള്ള ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ലഡാക്കിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും ആവശ്യപ്പെട്ട് സമര രംഗത്തുള്ള ലേ അപെക്സ് ബോഡി. ഭാവി സംഭാഷണത്തിനുള്ള നിബന്ധനകളും അവർ മുന്നോട്ടുവെച്ചു.
ലഡാക്ക് സമരം നയിച്ച പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക് ഉൾപ്പെടെ ജയിലിലടച്ച എല്ലാവരെയും മോചിപ്പിക്കണമെന്ന് ലഡാക്ക് അപെക്സ് ബോഡി നേതാക്കളായ ചെറിംഗ് ഡോർജിയും തുപ്സ്റ്റാൻ ചാവാങ്ങും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പ്രതിഷേധം അടിച്ചമർത്താൻ സി.ആർ.പി.എഫ് ഗുണ്ടായിസം നടത്തിയതായി അവർ ആരോപിച്ചു. ലഡാക്കിൽ ഇത്തരമൊരു അടിച്ചമർത്തൽ ഇതുവരെ കണ്ടിട്ടില്ലെന്നും ആളുകൾ ഭയത്തിലാണെന്നും അവറ അറിയിച്ചു.
തിങ്കളാഴ്ച കേന്ദ്ര സർക്കാറുമായി ചർച്ചക്ക് പോകാൻ നിശ്ചയിച്ചിരുന്നുവെങ്കിലും സമീപകാല സംഭവവികാസങ്ങളെത്തുടർന്ന് പിന്മാറാൻ തീരുമാനിച്ചതായി അപെക്സ് ബോഡി നേതാക്കൾ പറഞ്ഞു.
ലേ പട്ടണത്തിൽ സംസ്ഥാന പദവി പ്രതിഷേധത്തിനിടെ സിവിലിയന്മാർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം സ്ഥാപിക്കുക, പ്രക്ഷോഭ നേതാക്കളെ ദേശവിരുദ്ധരായി മുദ്രകുത്തിയതിന് ക്ഷമാപണം നടത്തുക എന്നിവ അവർ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
ലെഫ്റ്റനന്റ് ഗവർണർ തങ്ങൾ വിദേശ ശക്തികളുടെ കൈകളിൽ കളിക്കുകയാണെന്ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായി തുപ്സ്റ്റാൻ ചാവാങ് പറഞ്ഞു. ദോഡയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള ആളുകളെ അദ്ദേഹം പരാമർശിച്ചു. അവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവരിൽ ചിലർക്ക് പരിക്കേറ്റിട്ടുമുണ്ട്. എന്നാൽ, ഇതിന്റെ പിന്നിൽ പാകിസ്താൻ ഉണ്ടെന്ന് പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞുവെന്നും ഇത് തങ്ങൾളെ ചൊടിപ്പിച്ചുവെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.