ബംഗാൾ വിടാതെ ഇ.ഡി; കൊൽക്കത്ത ഡി.സി.പിയുടെ വീട്ടിലും റെയ്ഡ്

കൊൽക്കത്ത: നിയമസഭാതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പശ്ചിമ ബംഗാളിൽ റെയ്ഡുകൾ ശക്താക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഡി.സി.പി) ശന്തനു സിൻഹ ബിശ്വാസിന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തി. ബാലിഗഞ്ചിലെ വസതിയിൽ ഇന്ന് രാവിലെ ഏഴോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയുടെ ഭബാനിപൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കാളിഘട്ട് പൊലീസ് സ്റ്റേഷന്റെ ഓഫീസർ ഇൻ ചാർജായിരുന്നു ബിശ്വാസ്.

ദക്ഷിണ കൊൽക്കത്തയിലെ ബാലിഗഞ്ച് പ്രദേശത്തെ സോണ പപ്പുവിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയും കൊൽക്കത്തയിൽ ഇ.ഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് വിവിധ പദ്ധതികളുടെ പേരിൽ വ്യാജ രേഖകൾ സൃഷ്ടിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

ഇന്ന് രാവിലെ സൗത്ത് കൊൽക്കത്തയിലെ ബെഹാല പ്രദേശത്തെ സോണ പപ്പു എന്ന ബിശ്വജിത് പോഡാറിന്‍റെ വീട്ടിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്. ഗോൾപാർക്ക് സംഘർഷത്തിൽ മുഖ്യപ്രതിയായ ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ, ഈ സംഭവത്തിൽ ഇഡി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തിരുന്നു. ബെഹാലയിലെ മറ്റൊരു ബിസിനസുകാരന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

അനധികൃത നിർമ്മാണ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാന നഗരത്തിലെ നിരവധി കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അധ്യാപക നിയമന അഴിമതി കേസിൽ മുൻ സംസ്ഥാന മന്ത്രി പാർഥ ചാറ്റർജിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.

ഇതിനുപുറമെ, റാഷ്‌ബെഹാരി എം.എൽ.എയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുമായ ദേബാഷിഷ് കുമാറിന്റെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം സൗത്ത് കൊൽക്കത്തയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവായ കുമാർ സാഹയുടെ വസതിയിൽ ഇഡി സംഘം റെയ്ഡ് നടത്തിയത് പ്രതിഷേധനത്തിന് ഇടയാക്കിയിരുന്നു.സാഹയെ അദ്ദേഹത്തിന്റെ വസതിയിൽ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഏപ്രിൽ 23, 29 തിയ്യതികളിലാണ് ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Kolkata Deputy Police Commissioner's Home Raided In Money Laundering Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.