ബെൽഗാം: കടംവാങ്ങിയ എട്ടു ലക്ഷം രൂപ തിരികെനൽകാൻ തയ്യാറാവാത്തതിനെത്തുടർന്ന് കർണാടകയിൽ സഹോദരി ഭർത്താവിനെ യുവാവും സുഹൃത്തും കൊലപ്പെടുത്തി കൃഷിയിടത്തിൽ ഉപേക്ഷിച്ചു. ബെൽഗാം ജില്ലയിലെ ഹിരനന്ദിഹള്ളി ഗ്രാമത്തിലെ കൽമേഷ് കോട്ടിയെയാണ് കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി.
കൽമേഷും കോട്ടിയും ഭാര്യ കസ്തൂരി കോട്ടിയും 12 വർഷത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. കസ്തൂരി മകനോടൊപ്പം കുന്ദഗോളിൽ മാതാപിതാക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അഞ്ച് വർഷം മുമ്പ്, മകളുടെ വിവാഹത്തിനായി കസ്തൂരി സഹോദരൻ മല്ലേഷ് അംബണ്ണാവറിൽ നിന്ന് 8 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
കൽമേഷിന്റെ മൂന്ന് ഏക്കർ ഭൂമി പണയം വച്ചാണ് വായ്പ നൽകിയതെന്ന് റിപ്പോർട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറാനോ തുക തിരിച്ചടയ്ക്കാനോ കൽമേഷ് വിസമ്മതിച്ചതോടെയാണ് തർക്കങ്ങൾ ഉടലെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ കൽമേഷിനെ കൊന്ന് സ്വത്ത് തന്റെ പേരിലേക്ക് മാറ്റാനും ഭൂമി വിറ്റ് സഹോദരന്റെ കടം വീട്ടാനും കസ്തൂരി തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവ ദിവസം, കൽമേഷിനെ മല്ലേഷ് ഒരു പാർട്ടിക്ക് ക്ഷണിച്ചിരുന്നു. മല്ലേഷിന്റെയും സുഹൃത്ത് മുദുകപ്പ കോളേക്കറിന്‍റെയും ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കൽമേഷിനെ കയർ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം മൃതദേഹം മറ്റൊരു കൃഷിയിടത്തിലേക്ക് മാറ്റി. കൽമേഷ് ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.
ചോദ്യം ചെയ്യലിൽ, കൽമേഷിന്റെ ഭാര്യ കസ്തൂരിയും മകൻ കിരൺ കോട്ടിയും ഉൾപ്പെട്ട ഗൂഢാലോചന പൊലീസ് കണ്ടെത്തുകയായിരുന്നു.
കേസിൽ മല്ലേഷ് അംബന്നവർ, മുദുകപ്പ കോളേക്കർ, കസ്തൂരി കോട്ടി, കിരൺ കോട്ടു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തിന്റെ പേരിൽ മുൻകൂട്ടി ആസൂത്രണംചെയ്ത കൊലപാതകമാണിതെന്ന് ബെലഗാവി പോലീസ് സൂപ്രണ്ട് രാംരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.