ബംഗളൂരു: കാട്ടുക്കൊള്ളക്കാരൻ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72 അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഉടൻ വിതരണം ചെയ്യാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ചാമരാജനഗർ ഹനൂർ താലൂക്കിലെ എ. ശ്രീനിവാസ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ വിധി. 2005 ജൂലൈ എട്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനകം തുക കൈമാറാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കിടയിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ പാരിതോഷികം ലഭിച്ചവരും ഇപ്പോൾ കോടതിയെ സമീപിച്ച ഹർജിക്കാരും തുല്യ ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റിൽ 17 പേർക്ക് ആനുകൂല്യം നൽകാൻ മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി.
വീരപ്പൻ കൊല്ലപ്പെട്ട ദിവസം നേരിട്ട് ഏറ്റുമുട്ടലിൽ പങ്കെടുത്ത ആറ് പേർക്ക് മാത്രമേ തുക നൽകാൻ ഫണ്ട് ലഭ്യമാകൂ എന്ന സർക്കാർ വാദം കോടതി തള്ളി. വീരപ്പൻ എന്ന പിടികിട്ടാപ്പുള്ളിയെ ഇല്ലാതാക്കിയത് ഏതാനും ഉദ്യോഗസ്ഥർ ഒരു ദിവസം നടത്തിയ നീക്കത്തിലൂടെയല്ല. വർഷങ്ങളോളം ജീവൻ പണയപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുകയും ഓപ്പറേഷനുകളിൽ പങ്കാളികളാവുകയും ചെയ്ത നിരവധി സേനാംഗങ്ങളുടെ അധ്വാനം ഇതിന് പിന്നിലുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.
ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അർഹരായവർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ നിന്ന് പിൻമാറുന്നത് നീതിയല്ലെന്നും കോടതി വിമർശിച്ചു.2005ൽ ഡി.ജി.പി നൽകിയ ശുപാർശ പ്രകാരമാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്.
മൂന്ന് വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ളവർക്ക് മൂന്ന് ലക്ഷം രൂപ, 2-3 വർഷം -രണ്ട് ലക്ഷം, 1-2 വർഷം -ഒര് ലക്ഷം രൂപ, ഒരു വർഷത്തിൽ താഴെ -50,000 രൂപ എന്നിങ്ങനെയാണ് സേവന കാലാവധി അനുസരിച്ചാണ് തുക നിശ്ചയിച്ചിരിക്കുന്നത്. റിട്ടേർഡ് ഫോറസ്റ്റ് ഗാർഡുമാർ, ഡ്രൈവർമാർ, വാച്ചർമാർ, ഡെപ്യൂട്ടി കൺസർവേറ്റർമാർ തുടങ്ങി ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായവർക്കാണ് ഈ വിധി ആശ്വാസമാകുന്നത്. 2004 ഒക്ടോബർ 18നാണ് കർണാടക-തമിഴ്നാട് അതിർത്തിയിൽ വെച്ച് പ്രത്യേക ദൗത്യസേന വീരപ്പനെ വധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.