ബംഗളൂരു: കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തര്‍ക്കം രൂക്ഷം. മുൻ മന്ത്രി കെ.എച്ച്. മുനിയപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ട് ദലിത് നേതാക്കൾ ശനിയാഴ്ച കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ ഒന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
മദാര മഹാസഭയുടെയും വിവിധ ദലിത് സംഘടനകളുടെയും നേതാക്കൾ പോസ്റ്ററുകളുമായി മുനിയപ്പക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ചര്‍ച്ചകള്‍ക്കായി എത്തുന്ന എ.ഐ.സി.സി കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയ്ക്ക് നിവേദനം സമർപ്പിക്കാനും പ്രതിഷേധക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ് എന്നീ പ്രധാന സ്ഥാനങ്ങൾ മാഡിഗ സമുദായത്തിന് നൽകാത്തതിൽ പ്രതിഷേധക്കാർ രോഷം പ്രകടിപ്പിച്ചു.
ഉപമുഖ്യമന്ത്രി പദം നിഷേധിക്കുന്നത് കോൺഗ്രസ് പാർട്ടിയെ രാഷ്ട്രീയമായി ദോഷകരമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. നിര്‍ദേശം അവഗണിച്ചാൽ സമൂഹം പാർട്ടിയെ പാഠം പഠിപ്പിക്കുമെന്നും അവർ പറഞ്ഞു.
അതേസമയം ഗുരു ബസവ പട്ടദേവരുവും അദ്ദേഹത്തിന്‍റെ അനുയായികളും മുതിർന്ന നേതാവ് ഈശ്വർ ഖാന്ദ്രെക്ക് ഉപമുഖ്യമന്ത്ര സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. ഖാന്ദ്രെക്ക് സ്ഥാനം നൽകിയില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ലിംഗായത്ത് സമൂഹം കോൺഗ്രസ് പാർട്ടിയെ പാഠം പഠിപ്പിക്കുമെന്ന് ഗുരു ബസവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.