ഹംപി: കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ ഇസ്രായേലി വനിതയെയും ഹോംസ്റ്റേ ഓപ്പറേറ്ററായ വനിതയെയും മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. സനാപൂർ നദിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം. മകൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെ അക്രമികൾ മർദിച്ച് നദിയിലേക്ക് തള്ളിയിടുകയും ചെയ്തു. രണ്ടു യുവാക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾക്കായി തിരച്ചിൽ തുടരകുയാണ്.
ഇന്നലെ രാത്രി 11.30ഒടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം 29കാരി ഹോംസ്റ്റേ ഉടമക്കൊപ്പം നദിക്കരയിലെത്തിയത്. 27കാരിയായ ഇസ്രായേലി വനിത, അമേരിക്കയിൽനിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഈ സമയം ബൈക്കിൽ ഇവിടെയെത്തിയ മൂന്നംഗ സംഘം ഇവരോട് പെട്രോളും 100 രൂപയും ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. സംഘം യുവാക്കളെയും മർദിച്ച് നദിയിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം രണ്ടു വനിതകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി.
ഞെട്ടിക്കുന്ന സംഭവത്തിൽ പൊലീസ് ഊജിത അന്വേഷണമാണ് നടത്തുന്നത്. നദിയിൽ തള്ളിയിട്ട ഒഡീഷ സ്വദേശിയെയാണ് കണ്ടെത്താനുള്ളത്. പ്രതികളെ പിടികൂടാൻ ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.