ന്യൂഡൽഹി: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകർ തീവെച്ച ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനിക്ക് ജീവൻ നഷ്ടമായി. 57 വയസ്സുകാരി രാജേഷ് ഗോലയാണ് മരിച്ചത്. സെപ്തംബർ ഏഴു മുതൽ ഇവർ ഭർത്താവ് രാംവീർ സിങ് ഗോലക്കൊപ്പം ഹയാത്ത് റീജൻസി എന്ന ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു.
സെപ്തംബർ 9ന് പ്രക്ഷോഭകർ ഹോട്ടലിന് തീവെച്ച സമയത്ത് ജനൽ വഴി ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയ രാജേഷ് ഗോലക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ആശുപത്രിയിൽ വെച്ച് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഭർത്താവിന്‍റെ പരിക്ക് ഗുരുതരമല്ല.
ഒരാഴ്ചയായി നേപ്പാളിൽ ഭരണകൂടത്തിനു നേരെ നടക്കുന്ന അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 51ഓളം പേർ മരിക്കുകയും 1300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പ്രക്ഷോഭകർക്കുനേരെ നടന്ന പൊലീസ് വെടിവെപ്പിലാണ് കൂടുതൽപേർ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പാർലമെന്‍റും മന്ത്രിമാരുടെ വസതികളുമെല്ലാം പ്രക്ഷോഭകർ തീവെച്ച് നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.