ന്യൂഡൽഹി: വയോധികർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവർ ബർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന നൽകാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പർ കോച്ചിൽ ഓരോ കോച്ചിലും ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളും തേഡ് എ.സിയിൽ നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകളും സെക്കൻഡ് എ.സിയിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളും നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഭൂരിഭാഗം മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കും. സ്ലീപ്പർ കോച്ചിൽ നാല് ബെർത്തുകളും (രണ്ട് ലോവർ & രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ) തേഡ് എ.സിയിൽ നാല് ബെർത്തുകളും റിസർവ് ചെയ്ത സെക്കൻഡ് സിറ്റിങ്ങിൽ നാല് സീറ്റുകൾ എന്നിങ്ങനെ മുൻഗണനാക്രമണത്തിൽ നൽകും. വന്ദേഭാരതിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽചെയർ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽ നിന്നുള്ള തത്കാൽ ട്രെയിൻ ടിക്കറ്റുകൾക്ക് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) നൽകേണ്ടിവരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. തത്കാൽ ട്രെയിൻ ടിക്കറ്റുകളിലെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ.ടി.പി സംവിധാനം കൊണ്ടുവരുന്നത്. നവംബർ 17 മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. തുടക്കത്തിൽ ചില ട്രെയിനുകൾക്ക് മാത്രമായിരുന്ന സംവിധാനം, ഇപ്പോൾ 52 ട്രെയിനുകൾക്ക് ബാധകമാക്കി.
കുറച്ചു ദിവസങ്ങൾക്കകം മറ്റു ട്രെയിനുകൾക്കു കൂടി ഒ.ടി.പി ബാധകമാകുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. തത്കാൽ ട്രെയിൻ ബുക്കിങ്ങിനായുള്ള റിസർവേഷൻ ഫോമുകളിൽ യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി അയക്കും. ഈ ഒ.ടി.പി നൽകിയാൽ മാത്രമേ ടിക്കറ്റ് ലഭ്യമാകൂ. ഉയർന്ന ആവശ്യകതയുള്ള ടിക്കറ്റുകൾ യാത്രക്കാർക്ക് ഉറപ്പുവരുത്തുക, ബുക്കിങ് ഏജന്റുമാർ തത്കാൽ ടിക്കറ്റ് സംവിധാനം ചൂഷണം ചെയ്യുന്നത് ഒഴിവാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.