ന്യൂഡൽഹി: വിസാ കാലാവധി കഴിഞ്ഞിട്ടും 11 വർഷമായി രാജ്യത്ത് അനധികൃതമായി താമസിച്ചു വന്ന 2 ബംഗ്ലാദേശ് സ്വദേശികളെ ഡൽഹി പൊലീസ് പിടികൂടി. ഗാസിപൂരിൽ നിന്നുള്ള ശിശിർ ഹുബെർട്ട് റൊസാരിയോ(35), കൊണ്ടോക്കർ പാരായിൽ നിന്നുള്ള മുഹമ്മദ് തൗഹിദർ റഹ്മാൻ എന്നിവരാണ്(33) പിടിയിലായത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനു വേണ്ടിയുള്ള ഡൽഹി ഗവൺമെന്‍റ് നടപ്പിലാക്കിയ ഉദ്യമത്തിലാണ് ഇവരെ പിടികൂടിയത്. മഹിപാൽപ്പൂരിൽ ബാംഗ്ലാദേശികൾ അനധികൃതമായി കുടിയേറി താമസിക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി പിടിക്കപ്പെട്ട ഇരുവരോടും രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരുടെയും കൈകളിൽ ഒന്നും ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിൽ 11 വർഷം മുമ്പ് തങ്ങൾ ഇന്ത്യയിലെത്തിയതാണെന്നും വിസാ കാലവധി കഴിഞ്ഞതാണെന്നും ഇവർ വെളിപ്പെടുത്തി.
സെപ്റ്റംബർ 11ന് നാല് ബംഗ്ലാദേശ് കുടിയേറ്റക്കാരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഫർജാനാ അക്തർ, നവസ്മ ബീഗം, റെസ്മ അക്തർ, ഓർക്കോ ഖാൻ എന്നിവരാണ് പിടിക്കപ്പെട്ടത്. മുംബൈയിൽ ജോലി അന്വേഷിച്ച് നടക്കുകയായിരുന്നു ഇവർ. അധികൃതർ പരിശോധനയിൽ ഇവരുടെ ബംഗ്ലാദേശ് തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തുകയും കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.