കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ മകളെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധിപ്പിക്കുന്ന സമൂഹമാധ‍്യമ ഉള്ളടക്കങ്ങൾ നീക്കണമെന്ന് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ മകൾ ഹിമാനി പുരിയെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധിപ്പിക്കുന്ന സമൂഹമാധ‍്യമങ്ങളിലെയും മറ്റു ഓൺലൈന്‍ പ്ലാറ്റ്ഫോമുകളിലെയും ഉള്ളടക്കങ്ങൾ ഉടന്‍ നീക്കം ചെയ്യാന്‍ ഡൽഹി ഹൈകോടതി ഉത്തരവിട്ടു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നാരോപിച്ച് തന്നെ അപകീർത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയിൽ ഹിമാനി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹിമാനിക്ക് അനുകൂലമായ പ്രാഥമിക തെളിവുകൾ കണ്ടെത്തിയതോടെയാണ് സുപ്രധാന തീരുമാനം.

24 മണിക്കൂറിനുള്ളിൽ എല്ലാ ഉള്ളടക്കവും നീക്കം ചെയ്തുവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണം. തന്റെ പിതാവ് കേന്ദ്രമന്ത്രിയായതിനാൽ തന്നെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണെന്നാണ് ഹിമാനി അറിയിച്ചത്. കുപ്രസിദ്ധ കുറ്റവാളിയുമായി തനിക്ക് ബന്ധമുണ്ടെന്ന പ്രസ്താവന തികച്ചും വ്യാജമാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അവർ ആരോപിച്ചു.ന്യൂയോർക്കിൽ ജോലി ചെയ്യുന്ന തനിക്ക് ഈ ആരോപണങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും അതിനാൽ ഉള്ളടക്കങ്ങൾ ആഗോളതലത്തിൽ നീക്കം ചെയ്യണമെന്ന് ഹിമാനി കോടതിയോട് ആവശ്യപ്പെട്ടു.

അതേ സമയം ഉള്ളടക്കം ആഗോളതലത്തിൽ നീക്കം ചെയ്യാനുള്ള ഇന്ത്യൻ കോടതിയുടെ ഉത്തരവിനെ മെറ്റ ചോദ്യം ചെയ്തു. ഇന്ത്യയിലെ ഉള്ളടക്കം നീക്കം ചെയ്യാമെങ്കിലും ആഗോളതലത്തിൽ അത് പ്രായോഗികമല്ലെന്നാണ് മെറ്റയുടെ നിലപാട്. നിലവിൽ ഇന്ത്യയിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആഗോളതലത്തിലുള്ള നിരോധനം സംബന്ധിച്ച വിഷയം മറ്റൊരു ഡിവിഷൻ ബെഞ്ചിന്റെ പരിധിയിലായതിനാൽ കൂടുതൽ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിൽ എല്ലാ കക്ഷികളോടും രണ്ടാഴ്ചക്കകം മറുപടി നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

എപ്സ്റ്റീൻ രേഖയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ചില മാധ്യമപ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. ഹർദീപ് സിങ് പുരി എപ്സ്റ്റീനെ കണ്ടിരുന്നെന്ന പരസ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാദിച്ചതെന്നു അവർ പറഞ്ഞു.

Tags:    
News Summary - Delhi High Court orders removal of social media content linking Union Minister Hardeep Singh Puri's daughter to Jeffrey Epstein

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.