വാലന്‍റൈൻസ് ദിനം ആഘോഷിച്ച ശേഷം ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്; കള്ളക്കഥ പൊലീസ് പൊളിച്ചതിങ്ങനെ

ചണ്ഡിഗഡ്: ഭർത്താവിനൊപ്പം വാലന്റൈൻസ് ദിനത്തിൽ അത്താഴം കഴിച്ച് വീട്ടിലെത്തിയ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ കള്ളക്കഥ പൊളിച്ച് പൊലീസ്. കവർച്ചക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയ ഭർത്താവിന്‍റെ വാദം പൊളിച്ചത് പൊലീസിന്‍റെ ഇടപെടലാണ്. ഭാര്യയുടെ കൊലപാതവും കവർച്ചയും എല്ലാം ആസുത്രണം നടത്തിയത് ഭർത്താവ് അൻഷുൽ ധവാൻ തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തി. ഹരിയാനയിലെ ഝജ്ജർ ജില്ലയിലെ ബഹാദുർഗഡിലാണ് സംഭവം.

വാലന്റൈൻസ് ദിനത്തിലെ സായാഹ്നം ആഘോഷിച്ച ബാങ്ക് ജീവനക്കാരിയായ മഹക്കും അൻഷുലും പുറത്തുനിന്ന് അത്താഴവും കഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെയാണ് മഹക്കിനെ അൻഷുൽ ക്രൂരമായി കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെ പൊലീസിനെ വിളിച്ച് അക്രമികൾ തങ്ങളെ കൊള്ളയടിക്കാൻ ശ്രമിച്ചെന്നും ഭാര്യയുടെ കഴുത്തറുത്ത് കൊന്നുവെന്നും അറിയിക്കുകയായിരുന്നു.

പൊലീസെത്തി അന്വേഷണം ആരംഭിച്ചതോടെ അൻഷുലിന്റെ വാദം പൊളിഞ്ഞത്. അൻഷുലിന്‍റെ മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. തുടർച്ചയായി ഇയാൾ മൊഴി മാറ്റിപ്പറഞ്ഞു. അക്രമികളെക്കുറിച്ചുള്ള പ്രാഥമിക വിവരം പോലും ഇയാൾക്ക് നൽകാനായില്ല.

തുടർച്ചയായ ചോദ്യം ചെയ്യലിൽ, അൻഷുൽ കുറ്റം സമ്മതിച്ചു. ഗുരുഗ്രാമിലെ എച്ച്.ഡി.എഫ്.സി ബാങ്കിൽ ജോലി ചെയ്തിരുന്ന മഹക്കിനെ അൻഷുലിന് സംശയമുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞ് ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. ഈ സംശയമാണ് ഒടുവിൽ മഹക്കിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

തുടക്കം മുതൽ തന്നെ മഹക്കിന്‍റെ പിതാവ് അൻഷുലിനെ സംശയിച്ചിരുന്നു. കൊലപാതക സമയത്ത്, വിരലടയാളം അവശേഷിപ്പിക്കാതിരിക്കാൻ അൻഷുൽ കൈയുറകൾ ധരിച്ചിരുന്നു. ആദ്യം മഹക്കിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.

ഹിസാർ നിവാസിയായ അൻഷുലും ഹൻസി നിവാസിയായ മഹാക്കും കഴിഞ്ഞ വർഷം സെപ്റ്റംബർ 25 നാണ് വിവാഹിതരായത്.

Tags:    
News Summary - Husband kills wife by slitting her throat after celebrating Valentine's Day; Police debunk false story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.