ഹൈകോടതികൾ വാദം പൂർത്തിയാക്കി മൂന്നുമാസത്തിനുള്ളിൽ വിധി പറയണം -സുപ്രീംകോടതി

ന്യൂഡൽഹി: ഹൈകോടതികൾ വിധിപറയാൻ മാറ്റുന്ന കേസുകളിൽ വിധിന്യായം മൂന്ന് മാസത്തിനകം പ്രസ്താവിക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ അതിലും വേഗത്തിലാവണം. മിക്ക ഹൈകോടതികളിലും വിധിപ്രസ്താവങ്ങളിൽ ഉണ്ടാകുന്ന കാലതാമസം തരണം ചെയ്യാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വിപിൻ എം. പഞ്ചോലി എന്നിവരും അടങ്ങുന്ന ബെഞ്ചാണ് പ്രധാനപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിച്ചത്.

ജാമ്യാപേക്ഷയുടെ കാര്യത്തിൽ അതേ ദിവസം വിധിപറയണം. വിധി മാറ്റിവെക്കുന്ന സാഹചര്യത്തിൽ പിറ്റേന്ന് നിർബന്ധമായും വിധി പ്രസ്താവിക്കണം. ജാമ്യ ഉത്തരവുകൾ അന്നുതന്നെ ജയിൽ അധികൃതരെ അറിയിക്കണം. വിചാരണത്തടവുകാർക്ക് ജാമ്യം അനുവദിച്ചാൽ അന്നുതന്നെയോ പരമാവധി പിറ്റേദിവസമോ മോചിപ്പിക്കണം. വിചാരണ കോടതികൾ അത്തരം നടപടികൾ ബന്ധപ്പെട്ട ഹൈകോടതിയെ അറിയിക്കുകയും വേണം. വിധിന്യായം പ്രസ്താവിക്കുമ്പോൾ തുറന്ന കോടതിയിൽ അതിന്‍റെ പ്രായോഗിക ഭാഗം മാത്രം പ്രസ്താവിച്ചാൽ മതിയാകും. എന്നാൽ, കാരണങ്ങൾ ഉൾപ്പെടുത്തിയുള്ള വിശദമായ ഭാഗം ഏഴുദിവസത്തിനകം അപ്‍ലോഡ് ചെയ്യണം.

ഈ മാർഗനിർദേശങ്ങൾ ചേർത്ത് ഹൈകോടതിയുടെ വെബ്‍സൈറ്റിൽ അതത് ചീഫ് ജസ്റ്റിസുമാർ അത്യാവശ്യ മാറ്റങ്ങൾ വരുത്തണം. വിധിന്യായത്തിലെ കാരണങ്ങൾ 15 ദിവസത്തിനകം അപ്‍ലോഡ് ചെയ്യാതെ വന്നാൽ അപേക്ഷ സമർപ്പിക്കണം. 30 ദിവസമായിട്ടും അപ്‍ലോഡ് ചെയ്യാതെ വന്നാൽ കേസ് പിൻവലിച്ച് മറ്റൊരു ബെഞ്ചിന് വിടാൻ അപേക്ഷ സമർപ്പിക്കാം.മാറ്റിവെച്ച വിധിപ്രസ്താവങ്ങൾ മൂന്നു മാസത്തിനകം നടത്താതെ വന്നാൽ രജിസ്ട്രാർ ജനറൽ അക്കാര്യം ഹൈകോടതി ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽ പെടുത്തണം.

ചീഫ് ജസ്റ്റിസിന് അതിനായി രണ്ടാഴ്ച കൂടി നീട്ടി നൽകാവുന്നതാണ്. ആ സമയപരിധിയും പാലിക്കാതെ വന്നാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം. വാദങ്ങൾ പൂർത്തിയായാൽ, മാറ്റിവെച്ച വിധിപ്രസ്താവത്തിന്‍റെ തീയതി ഹൈകോടതിയുടെ വെബ്സൈറ്റിൽ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ മുമ്പാകെ വെക്കണമെന്ന് രജിസ്ട്രാർ ജനറൽമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - High courts should complete the hearing and deliver verdict within three months - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.