ശബ്ദമലിനീകരണമുണ്ടാക്കുകയും കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ആരാധനാലയങ്ങളടക്കമുള്ളവക്കെതിരെ നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആവശ്യമായ നടപടി കൈകൊള്ളണമെന്ന് ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിച്ചു.
ഈറോട് തൊപ്പംപാളയത്തുള്ള പെന്തകോസ്ത് ചർച്ച് നൽകിയ ഹരജി തള്ളികൊണ്ടാണ് നടപടികൾക്കുള്ള നിർദേശം കോടതി നൽകിയത്. കെട്ടിട നിർമാണാനുമതി ഇല്ലാതെ ചർച്ച് പണിയാനുള്ള നീക്കം സത്യമംഗലം തഹസിൽദാർ തടഞ്ഞിരുന്നു. സമീപവാസികളുടെ പരാതിയുള്ളതിനാൽ ചർച്ചിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും തഹസിൽദാർ തടഞ്ഞിരുന്നു. തഹസിൽദാറുടെ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചർച്ച് കോടതിയെ സമീപിച്ചത്. എന്നാൽ ഹരജി കോടതി തള്ളി. കൂടാതെ സമാന പ്രശ്നങ്ങളിൽ കൂടുതൽ നടപടിക്ക് ഉത്തരവിടുകയും ചെയ്തു.
ബന്ധപ്പെട്ട ഒാഫീസുകളിലേക്കും ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. മതസ്ഥാപനങ്ങൾ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായോ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിക്കുന്നതായോ പരാതികളുണ്ടെങ്കിൽ നടപടി എടുത്തുവെന്ന് ഉറപ്പാക്കണമെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥർ ഇതിൽ വീഴ്ച വരുത്തുന്നുണ്ടെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു.
മതസ്വാതന്ത്ര്യം ഉപാധികൾക്ക് വിധേയമാണെന്നും മറ്റുള്ള പൗരൻമാരുടെ അവകാശങ്ങൾക്കു മുകളിലല്ലെന്നും കോടതി ചൂണ്ടികാട്ടി. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണ് മതസ്വാതന്ത്ര്യം. മതസ്വാതന്ത്ര്യത്തിന്‍റെ മറവിലോ ജനങ്ങളുടെ വികാരം ചൂണ്ടികാട്ടിയോ നിയമലംഘനം നടത്താൻ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു.
പെന്തകോസ്ത് ചർച്ചിന്‍റെ ഹരജി തള്ളിയ കോടതി ആവശ്യമായ അനുമതികൾ വാങ്ങിയ ശേഷം നിർമാണപ്രവർത്തനങ്ങൾ തുടരാൻ ഹരജിക്കാരോട് നിർദേശിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.