ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കു നേർക്കുള്ള പൊലീസ് അതിക്രമം സംബന്ധിച്ച രണ്ട് ഹരജികൾ ജൂലൈ 27ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവർ അടങ്ങുന്ന ബെഞ്ചാണ് പൊതുതാൽപര്യ ഹരജികൾ പരിഗണിക്കുക.
കോടതിയുടെ സമയം വെറുതെ കളയരുതെന്നും പ്രക്ഷോഭത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കാണാൻ തങ്ങൾക്ക് സമയമില്ലെന്നും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശം വലിയ വിമർശനത്തിനു വഴിവെച്ചിരുന്നു. ഇത് വിവാദമായതോടെ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് രംഗത്തുവന്നു. വെള്ളിയാഴ്ച രാവിലെ 10 മണി വരെ ഈ വിഷയത്തിൽ ആരും ഹരജി ഫയൽ ചെയ്തിട്ടില്ലെന്നും ഒരു അഭിഭാഷകൻ വിഷയം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇതിന് പിന്നാലെയാണ് വിദ്യാർഥി പ്രക്ഷോഭത്തിനിടെ ഉണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച് രണ്ട് പ്രത്യേക ഹരജികൾ ഫയൽ ചെയ്തിരിക്കുന്നത്. പൊലീസ് അമിത ബലപ്രയോഗം നടത്തുകയാണെന്നും ദിവസേനയെന്നോണം അത് ആവർത്തിക്കുകയാണെന്നും മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വെള്ളിയാഴ്ച സുപ്രീംകോടതിയെ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.