ചെന്നൈ: ഇന്ത്യയിലെ വിമാനത്താവളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവ ലക്ഷ്യമിട്ട് വ്യാജ ബോംബ് ഭീഷണി ഇമെയിലുകൾ അയച്ച കേസിൽ യു.എസ് സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. തിരുനെൽവേലി അംബാസമുദ്രം സ്വദേശിയും അമേരിക്കയിലെ ഓസ്റ്റിനിൽ സോഫ്റ്റ്‌വെയർ എൻജിനീയറുമായ ശരത് സുബ്രഹ്മണ്യൻ ശങ്കറാണ് തമിഴ്നാട് തീവ്രവാദ വിരുദ്ധ സേനയുടെ (എ.ടി.എസ്) പിടിയിലായത്.
2023-നും 2025-നും ഇടയിൽ രാജ്യത്തുടനീളം നിരവധി വ്യാജ ബോംബ് ഭീഷണികൾ അയച്ച കേസിലാണ് ബുധനാഴ്ച പുലർച്ചെ ഇത്തിഹാദ് എയർവേസ് വിമാനത്തിൽ ചെന്നൈയിലെത്തിയ ഇയാളെ ഇമ്മിഗ്രേഷൻ അധികാരികളുടെ സഹായത്തോടെ എ.ടി.എസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളങ്ങൾ, അണ്ണാ സർവകലാശാല ഉൾപ്പെടെയുള്ള സ്കൂളുകൾ, കോളേജുകൾ, രാഷ്ട്രീയ നേതാക്കൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഇമെയിലുകൾ അയച്ചിരുന്നത്. ഭീഷണികളെത്തുടർന്ന് വൻ സുരക്ഷാ പരിശോധനകൾ നടന്നെങ്കിലും എല്ലാ സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകളും വി.പി.എൻ സംവിധാനങ്ങളും ഡാർക്ക് വെബും ഉപയോഗിച്ച് ഐഡന്റിറ്റി മറച്ചായിരുന്നു ഇയാൾ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. എന്നാൽ ഭീഷണി ഇമെയിലുകളിലൊന്നിൽ ഇയാൾ അബദ്ധത്തിൽ തന്റെ സ്വകാര്യ ഇമെയിൽ വഴി മറുപടി നൽകിയതാണ് കേസിൽ വഴിതിരിവായത്. തുടർന്ന് ആറുമാസത്തോളം എ.ടി.എസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്ന പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇയാൾ ഒറ്റയ്ക്ക് ചെയ്തതാണോ അതോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ എ.ടി.എസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.