ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർക്ക് പരമ്പരാഗത പാനീയം നൽകുന്ന നിഹാങ് സിഖുകാർ
ന്യൂഡൽഹി: ഒരു മെട്രോ യാത്രയായി തുടങ്ങേണ്ട ദിവസമായിരുന്നു അത്. എന്നാൽ, കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സമരം നടത്തുന്ന ജന്തർ മന്തർ ലക്ഷ്യമിട്ട് എത്തിയ നൂറുകണക്കിന് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും മുന്നിൽ കാത്തിരുന്നത് കിലോമീറ്ററുകൾ നീളുന്ന പദയാത്രയായിരുന്നു. ജന്തർ മന്തറിന് ചുറ്റുമുള്ള 17 മെട്രോ സ്റ്റേഷനുകൾ തുടർച്ചയായ മൂന്നാം ദിവസവും അടച്ചതോടെ ഡൽഹിയുടെ തിരക്കേറിയ തെരുവുകൾ പ്രതിഷേധക്കാരുടെ നീണ്ട മനുഷ്യപ്രവാഹമായി മാറി.
ന്യൂഡൽഹി മെട്രോ സ്റ്റേഷനിൽ ഇറങ്ങി ജന്തർ മന്തറിലേക്ക് നടന്നുകൊണ്ടിരിക്കെ ഒരാൾ പറഞ്ഞു: ‘ഇത് ദണ്ഡിയാത്ര പോലെയല്ലേ?’ ആ വാക്കുകൾക്ക് പിന്നാലെ മിന്റോ ബ്രിഡ്ജിന് സമീപം പ്രതിഷേധക്കാർക്കൊപ്പം മഹാത്മാ ഗാന്ധിയുടെ വേഷം ധരിച്ച ഒരാൾ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ആ കാഴ്ച കണ്ടവർ പൊട്ടിച്ചിരിച്ചു. പിന്നെ ഉയർന്നത് ‘ബാപു കി ജയ്’ എന്ന മുദ്രാവാക്യം. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ആ ദൃശ്യം യാത്രയുടെ പ്രതീകമായി മാറി.
മെട്രോ സ്റ്റേഷനുകൾ അടച്ചതോടെ പ്രതിഷേധക്കാർ മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങി കാൽനടയായി ലക്ഷ്യസ്ഥാനത്തെത്തുകയായിരുന്നു. യാത്രക്കിടെ വഴിയരികിൽ നിന്നവരും മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങിയവരും സംഘത്തിനൊപ്പം ചേർന്നു. ഓരോ വഴിത്തിരിവിലും ആ മനുഷ്യനിര നീണ്ടുകൊണ്ടിരുന്നു. ന്യൂഡൽഹി മെട്രോ സ്റ്റേഷനിൽനിന്ന് നടന്നെത്തിയ ഹർഷിത് സേത്ത് പറയുന്നു: ‘‘മിന്റോ ബ്രിഡ്ജ് എത്തുമ്പോഴേക്കും ഞങ്ങളുടെ കൂടെ നൂറുകണക്കിനുപേർ ഉണ്ടായിരുന്നു. അത് ഒരു പ്രതിഷേധയാത്ര മാത്രമല്ല, ചരിത്രത്തിലെ ഒരു സത്യഗ്രഹത്തിന്റെ ഭാഗമായിരിക്കുന്നതുപോലെ തോന്നി.’’
ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന നഗരത്തിന്റെ മെട്രോ ശൃംഖല നിശ്ചലമായത് പ്രതിഷേധക്കാരെ മാത്രമല്ല ബാധിച്ചത്. ഓഫിസുകളിലേക്ക് പോകുന്നവരും വ്യാപാര ആവശ്യങ്ങൾക്ക് ഇറങ്ങിയവരും ബുദ്ധിമുട്ടി. പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകൾ അടച്ചതോടെ മറ്റ് സ്റ്റേഷനുകളിൽ അസാധാരണ തിരക്ക് അനുഭവപ്പെട്ടു. ഓട്ടോറിക്ഷയുടെയും ടാക്സിയുടെയും നിരക്കുകൾ കുതിച്ചുയർന്നു. സമൂഹമാധ്യമങ്ങളിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷനെതിരെ വിമർശനങ്ങളും ശക്തമായി.
അതേസമയം, മെട്രോ അടച്ചതൊന്നും പ്രതിഷേധത്തിന്റെ ആവേശം കുറച്ചില്ല. ‘‘മെട്രോ അടക്കാം, പക്ഷേ പ്രതിഷേധത്തെ തടയാനാവില്ല,’’ എന്ന് നിരവധി വിദ്യാർഥികൾ പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് ‘മെഡിസിൻ സേവ’ എന്ന ബോർഡുമായാണ് ഹർഷിത് സേത്ത് എത്തിയത്. വേദനസംഹാരികൾ, ബാൻഡേജുകൾ, ഒ.ആർ.എസ്, സ്പ്രേകൾ എന്നിവ അദ്ദേഹം വിതരണം ചെയ്തു. ഛത്തിസ്ഗഢിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥിയായ ആഖിദും ഡോക്ടർമാരും നഴ്സുമാരും ചേർന്ന് സന്നദ്ധ മെഡിക്കൽ കൗണ്ടർ പ്രവർത്തിപ്പിച്ചു. മണിക്കൂറുകളോളം മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ശബ്ദം നഷ്ടപ്പെട്ടവർക്ക് തേൻ ഗുളികകൾ വരെ വിതരണം ചെയ്തു.
പ്രതിഷേധ പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളും നിയന്ത്രിച്ചതിനാൽ ആശയവിനിമയം പോലും വെല്ലുവിളിയായി. ഫോൺ വിളികൾ പോലും പലപ്പോഴും തടസ്സപ്പെട്ടതായി പ്രതിഷേധക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.