ന്യൂഡൽഹി: ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ദുരിതത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വരുമാനം നിലച്ച അവസ്ഥയിലാണെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓട്ടോ ഡ്രൈവർമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെള്ളിയാഴ്ച ഡൽഹിയിലെ ബംഗാളി മാർക്കറ്റിലുള്ള തോടർമൽ പാർക്കിൽ വെച്ചാണ് രാഹുൽ ഗാന്ധി ഓട്ടോ ഡ്രൈവർമാരുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ ജീവിതം തകർന്നെന്നും ആരും കേൾക്കാൻ ആളില്ലെന്നുമുള്ള ഡ്രൈവർമാരുടെ വാക്കുകൾ രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ അവസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘വരുമാനത്തിന്റെ മീറ്റർ നിലച്ചു. വിലക്കയറ്റത്തിന്മേലുള്ള ബ്രേക്ക് പരാജയപ്പെട്ടു. എല്ലാം കേൾക്കേണ്ട സർക്കാർ ബധിരനായി തുടരുന്നു’ -രാഹുൽ ഗാന്ധി പരിഹസിച്ചു. സി.എൻ.ജി, എൽ.പി.ജി എന്നിവ മുതൽ കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പാൽ, പാചക എണ്ണ തുടങ്ങിയവയുടെയെല്ലാം വിലക്കയറ്റം സാധാരണക്കാരുടെ ബജറ്റിൽ വലിയ ആഘാതമാണ് ഏൽപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുഗതാഗതം ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിക്കുമ്പോൾ, ആ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായവർ വിലക്കയറ്റത്തിന് മുന്നിൽ തകരുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോൾ അടുത്ത നേരത്തെ ഭക്ഷണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട അവസ്ഥയിലാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡ്രൈവർമാരുടെ യൂണിഫോം ധരിച്ചും അവർക്കൊപ്പം ഭക്ഷണം പങ്കുവെച്ചുമാണ് രാഹുൽ ഗാന്ധി ആശയവിനിമയം നടത്തിയത്. ഇവരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കൂടിക്കാഴ്ചക്ക് ശേഷം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.