വാരണാസി: 2022ഓടെ എല്ലാവർക്കും വീട് എന്നതാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിലെ സഹാറൻപുരിൽ പശു ആരോഗ്യമേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാവപ്പെട്ടവരുടെയും മധ്യ വർഗത്തിന്‍റെയും ഉന്നമനമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. മധ്യവർഗമാണ് രാജ്യത്തിന്‍റെ പുരോഗതിയിൽ പ്രധാന പങ്കുവഹിക്കുന്നവർ. അതിനാലാണ് അവർക്കുവേണ്ടി കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുന്നത്.
നമ്മളാരും വൃത്തിഹീനമായ പരിസരങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല. പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് വ്യക്തികളുടേയും കുടുംബത്തിന്‍റെയും ഉത്തരവാദിത്തമാണ്. വൃത്തിയുള്ള ഇന്ത്യ എന്നാൽ ആരോഗ്യമുള്ള ഇന്ത്യ എന്നാണ് അർഥമെന്നും മോദി പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി മോദി സഹാറൻപുരിൽ കക്കൂസിന് തറക്കല്ലിട്ടു.
പശു ആരോഗ്യമേള സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മൃഗങ്ങളുടെ ആരോഗ്യം നമ്മുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ മേള സംസ്ഥാനത്തെ കർഷകർക്കെല്ലാം വലിയ ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു.
തന്‍റെ സർക്കാറിന്‍റെ പ്രധാന ലക്ഷ്യം വികസനമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ഭരണം എന്നാൽ രാഷ്ട്രീയമോ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രമോ അല്ല, രാജ്യത്തിന്‍റെ നന്മക്കും പുരോഗതിക്കും വേണ്ടിയാണ് വികസനത്തെ പ്രയോജനപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കൾക്ക് മോദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.