ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ഹുബ്ബള്ളിയിൽനിന്ന് ഞായറാഴ്ച വൈകീട്ടോടെയാണ് അമിത് രാഘവേന്ദ്ര, ഗണേഷ് മിസ്കി എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഗൗരി ലങ്കേഷ് വധക്കേസിൽ ആയുധനിയമപ്രകാരമാണ് ഇരുവരെയും പിടികൂടിയത്. തിങ്കളാഴ്ച ബംഗളൂരു അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സ്വർണപ്പണിക്കാരനാണ് അമിത് രാഘവേന്ദ്ര. ഗണേഷ് മിസ്കി ചന്ദനത്തിരി നിർമിച്ച് വിൽക്കുന്നയാളാണ്. കഴിഞ്ഞദിവസം ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സംപജെ സ്വദേശി മോഹൻ നായകിനെ (50) പിടികൂടിയിരുന്നു. തീവ്രഹിന്ദുത്വ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മോഹൻ ബംഗളൂരുവിൽ മൈസൂരു റോഡിൽ കുമ്പളഗോഡിൽ അക്യുപങ്ചർ ക്ലിനിക് നടത്തിവരുകയായിരുന്നു. ഗൗരി ലങ്കേഷിെൻറ കൊലയാളികൾക്ക് താമസസൗകര്യം ഒരുക്കി നൽകിയത് മോഹൻ ആണെന്നായിരുന്നു അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കേസിൽ പങ്കാളികളായ മറ്റു രണ്ടുപേരെയും പിടികൂടിയത്.
കൊലപാതകം നടത്താൻ ഉപയോഗിച്ച ഇരുചക്രവാഹനം, തോക്ക് എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കുന്നതിൽ അമിതും ഗണേഷും പങ്കാളികളായതായാണ് വിവരം. ഇരുവരെയും പൊലീസ് വരുംദിവസങ്ങളിൽ ബംഗളൂരു, ബെളഗാവി, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. ഗൗരി വധക്കേസിനു പുറമെ എം.എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, ദാഭോൽകർ എന്നീ പുരോഗമനവാദികളുടെ കൊലപാതകത്തിലും ഇരുവർക്കും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കും.
തിങ്കളാഴ്ച രണ്ടുപേരുടെ അറസ്റ്റുകൂടി രേഖപ്പെടുത്തിയതോടെ കുറ്റപത്രത്തിൽ പരാമർശിച്ച പത്തുപേരിൽ ഒമ്പതുപേരും ഇതോടെ പിടിയിലായി. അതേസമയം, 2012ൽ വിജയപുരയിലെ സിന്ദഗിയിൽ പാകിസ്താൻ പതാക ഉയർത്തിയ കേസിൽ ഗൗരി ലങ്കേഷിെൻറ കൊലയാളിയായ പരശുറാം വാഗ്മറയെയും മറ്റു അഞ്ചുപേരെയും വിജയപുര ജില്ല കോടതി കുറ്റമുക്തരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.