ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പിമാരിൽ മൂന്നിൽ രണ്ടുപേരും ബി.ജെ.പിയിൽ ലയിക്കുമെന്നാണ് പ്രഖ്യാപനം. പാർട്ടിയുടെ സ്ഥാപക നേതാവ് കൂടിയായ രാഘവ് ചദ്ദയും മറ്റ് രണ്ട് എം.പിമാരും ബി.ജെ.പിയിൽ അംഗമാകുകയും ചെയ്തു. മുതിർന്ന നേതാവ് രാഘവ് ചദ്ദയുടേതുൾപ്പെടെ, ബി.ജെ.പി പ്രവേശനത്തിൽ ആപ് നേതാക്കൾക്കോ അണികൾക്കോ വലിയ ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് അരങ്ങേറിയ സംഭവ വികാസങ്ങൾ തന്നെയായിരുന്നു അതിന് കാരണം. എന്നാൽ, ആപ്പിനെ ഞെട്ടിച്ചത്, മറ്റൊരു നേതാവിന്റെ ബി.ജെ.പി പ്രവേശനമായിരുന്നു, സന്ദീപ് പഥക്കിന്റെ. സന്ദീപ് ആം ആദ്മി പാർട്ടി ഉപേക്ഷിക്കുമെന്നും ബി.ജെ.പിയിൽ പ്രവേശിക്കുമെന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നായിരുന്നു മുതിർന്ന എ.എ.പി നേതാവിന്റെ പ്രതികരണം.
എ.എ.പി നേതാക്കളിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്നു സന്ദീപ് പഥക്. ‘ബാക്ക്റൂം ഓപറേറ്റ’റായി അറിയപ്പെടുന്ന അദ്ദേഹം 2022 മുതൽ സംഘടനാ തന്ത്രജ്ഞൻ എന്ന ഖ്യാതിയും നേടിയെടുത്തിരുന്നു. രാഷ്ട്രീയ ആസൂത്രണത്തിൽ പ്രധാനിയായിരുന്ന അദ്ദേഹമായിരുന്നു ആപ്പിന്റെ കണക്കുകളും സർവേകളും ഫലങ്ങളുമെല്ലാം വിലയിരുത്തുകയും നിഗമനത്തിലെത്തുകയും ചെയ്തിരുന്നത്. ആം ആദ്മി പാർട്ടിയുടെ സ്വന്തം ‘അമിത് ഷാ’, അരവിന്ദ് കെജ്രിവാളിന്റെ ‘ചാണക്യൻ’ എന്നെല്ലാമായിരുന്നു സന്ദീപ് പഥകിനുള്ള വിശേഷണം.
2025ന്റെ തുടക്കം വരെ പാർട്ടിക്കുള്ളിൽ ഫലപ്രദമായി തീരുമാനങ്ങൾ എടുക്കുന്നതിൽ മുൻനിരയിലായിരുന്നു അദ്ദേഹം. മദ്യനയ കേസ് നടക്കുന്ന സമയത്ത് കെജ്രിവാളിന്റെ അസാന്നിധ്യത്തിൽ തീരുമാനങ്ങൾ എടുത്തതും മറ്റു പാർട്ടികളുമായി ചർച്ച നടത്തിയതുമെല്ലാം സന്ദീപ് പഥകിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ, പിന്നീട് സന്ദീപ് പഥകിന്റെയും ആപ്പിന്റെയും അകലം വർധിച്ചുകൊണ്ടിരുന്നു. പാർട്ടിയും കെജ്രിവാളുമായി വീണ്ടും അടുക്കാൻ കഴിയാതെ വന്നതോടെയാണ് പാർട്ടിയിൽനിന്നുള്ള പടിയിറക്കവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.