പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ സമൂഹ മാധ്യമമായ 'എക്സ്' (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
'ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർഥിക്കുന്നു' -നരേദ്ര മോദി എക്‌സിൽ കുറിച്ചു. 1970 ജൂൺ 19ന് ഡൽഹിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകനായാണ് രാഹുൽ ഗാന്ധി ജനിച്ചത്.
ഡൽഹിയിലെ സെന്റ് കൊളംബസ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് ഡെറാഡൂണിലെ ദൂൺ സ്കൂളിൽ ചേർന്നു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദ പഠനം ആരംഭിച്ചത്. തുടർന്ന് യു.എസിലെ ഹാർവാർഡ് സർവ്വകലാശാലയിൽ ചേർന്നെങ്കിലും, പിതാവ് രാജീവ് ഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സുരക്ഷാ കാരണങ്ങളാൽ അവിടെ നിന്ന് മാറി ഫ്ലോറിഡയിലെ റോളിൻസ് കോളേജിൽ പഠനം പൂർത്തിയാക്കി. 1995ൽ യു.കെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളേജിൽ നിന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എം.ഫിൽ ബിരുദം നേടി. പഠനശേഷം ലണ്ടനിലെ മോണിറ്റർ ഗ്രൂപ്പ് എന്ന മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനത്തിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. അതിനുശേഷം ഇന്ത്യയിൽ മടങ്ങിയെത്തി മുംബൈ ആസ്ഥാനമായി ഒരു ടെക്നോളജി ഔട്ട്‌സോഴ്സിങ് സ്ഥാപനം (Backops Services Private Ltd.) ആരംഭിക്കുകയും ചെയ്തു. 2004ലാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു. ഭരണഘടനാപരമായ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും ഖാർഗെ പ്രത്യേകം പരാമർശിച്ചു. 'ഭരണഘടനയുടെ ആശയങ്ങളോടുള്ള രാഹുലിന്റെ അചഞ്ചലമായ സമർപ്പണവും, അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്,' എന്ന് ഖാർഗെ കുറിച്ചു.
കോൺഗ്രസ് പാർട്ടിയുടെ ഉൾക്കൊള്ളലിന്റെയും സാമൂഹിക നീതിയുടെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യം രാഹുൽ ഗാന്ധിയുടെ പൊതുജീവിതത്തിലും നേതൃത്വത്തിലും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളോടുള്ള നിരന്തരമായ ഇടപെടലുകളിലൂടെയും സത്യം വിളിച്ചുപറയാനുള്ള ധൈര്യത്തിലൂടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി രാഹുൽ ഗാന്ധി മാറിയെന്നും ഖാർഗെ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.