ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാളിന്റെ മകനും മുൻ രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്‌റാളിന് സൈബർ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ട് 7.8 കോടി രൂപ നഷ്ടമായി. നരേഷ് ഗുജ്‌റാളിന്റെ കമ്പനിയിൽനിന്നാണ് അദ്ദേഹത്തിന്റെ ചിത്രം പ്രൊഫൈൽ പിക്ചറാക്കിയ വ്യാജ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെട്ട് കമ്പനി ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയത്. ജൂൺ 12നും ജൂൺ 16നും ഇടയിലായിരുന്നു തട്ടിപ്പ് നടന്നത്.
തട്ടിപ്പുകാർ ഗുജ്‌റാളിന്റെ കമ്പനിയിലെ ഒരു ജീവനക്കാരനെ ബന്ധപ്പെടുകയും ബിസിനസ്സ് ആവശ്യകതകൾക്കായി ആർ.ടി.ജി.എസ് ട്രാൻസ്ഫറുകൾക്ക് അടിയന്തര സന്ദേശങ്ങൾ അയയ്ക്കുകയുമായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നിർദ്ദേശങ്ങൾ ആധികാരികമാണെന്ന് വിശ്വസിച്ച് ജീവനക്കാരൻ 7.8 കോടി രൂപ നാല് വ്യത്യസ്ത ഫണ്ട് ട്രാൻസ്ഫറുകളിലായി നൽകി. ഈ പ്രക്രിയയ്ക്കിടെ, അസാധാരണമാംവിധം വലിയ ട്രാൻസ്ഫറുകൾ ബാങ്ക് റിപ്പോർട്ട് ചെയ്യുകയും കമ്പനിയുടെ സിഎഫ്ഒയിൽ നിന്ന് ക്ലിയറൻസ് തേടുകയും ചെയ്തിരുന്നു.
ജൂൺ 16 ന് അസാധാരണമായ എന്തോ ഒന്ന് മനസ്സിലാക്കിയ കമ്പനി ഉദ്യോഗസ്ഥൻ, പേയ്‌മെന്റുകൾ പരിശോധിക്കാൻ ഗുജ്‌റാളിന്റെ മകളെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. അവർ തന്റെ പിതാവിനെ അന്വേഷിച്ചപ്പോൾ, അദ്ദേഹം അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു.
തട്ടിപ്പ് സംഘം ആദ്യം ഒരു ജീവനക്കാരന്റെ ഫോൺ ഹാക്ക് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തട്ടിപ്പുകാർ ജീവനക്കാരന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ഗുജ്‌റാളിന്റെ ഫോൺ നമ്പർ സ്വന്തം നമ്പർ ഉപയോഗിച്ച് ഗുജ്‌റാളിന്റെ പ്രൊഫൈൽ ചിത്രം നിലനിർത്തിക്കൊണ്ട് മാറ്റി. വ്യാജ നമ്പറിൽ നിന്നുള്ള എല്ലാ സന്ദേശങ്ങളും ഗുജ്‌റാളിൽ നിന്നുള്ളതാണെന്ന് തോന്നിപ്പിക്കാൻ ഇത് കാരണമായി. നഷ്ടപ്പെട്ട തുകയുടെ 70 ശതമാനത്തോളം തിരിച്ചുപിടിച്ചതായി ഡൽഹി പോലീസിന്റെ സൈബർ ക്രൈം ടീം അറിയിച്ചു. ചാർട്ടേർഡ് അക്കൗണ്ടന്റുമാരും ടെക്‌സ്റ്റൈൽസ്, ലെതർ നിർമാതാക്കളുമാണ് ഗുജ്‌റാൾ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.