മുംബൈ: പോക്സോ പീഡനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന 18 വയസ്സുകാരനായ യുവാവിന് നാല് ദിവസത്തെ താൽക്കാലിക ജാമ്യം അനുവദിച്ച് കോടതി. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കാൻ യുവാവിന് അവസരമൊരുക്കുന്നതിനാണ് കോടതി ഈ നടപടി സ്വീകരിച്ചത്. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിക്ക്, 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും ഇതേ തുകക്കുള്ള മറ്റ് ഉറപ്പുകളിന്മേലുമാണ് ജൂൺ 18 മുതൽ ജൂൺ 21 വരെ താൽക്കാലിക ജാമ്യം ലഭിച്ചത്. തനിക്കും തന്റെ കുടുംബത്തിനും എതിരെ യാതൊരുവിധ ഭീഷണിയോ അപകീർത്തിപ്പെടുത്തലോ ഉണ്ടാകില്ലെന്ന ഉറപ്പിന്മേൽ ഇരയായ പെൺകുട്ടി ഈ ജാമ്യാപേക്ഷയെ എതിർത്തില്ല എന്നതും കോടതി കണക്കിലെടുത്തു. പരീക്ഷ കഴിഞ്ഞ തൊട്ടടുത്ത ദിവസമായ ജൂൺ 22-ന് ഉച്ചക്ക് 2 മണിക്ക് മുൻപായി അധികൃതർക്ക് മുന്നിൽ കീഴടങ്ങാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ബലാത്സംഗ കുറ്റവും, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് ഈ കൗമാരക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റവാളികളെയും തടവുകാരെയും പുനരധിവസിപ്പിക്കുകയും അവർക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകുകയുമാണ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പ്രധാന ലക്ഷ്യം എന്നാണ് കോടതിയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ വിശ്വാസ് സോഡ്ഗെ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ യുവാവിന് അവസരം നൽകണമെന്നും, പൊലീസ് കാവലിൽ പരീക്ഷ എഴുതുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ ബാധിക്കുമെന്നതിനാൽ തയാറെടുപ്പുകൾക്കായി സമയം ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, ഈ താൽക്കാലിക ജാമ്യാപേക്ഷയെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചൈത്രലി പൻഷിക്കർ ശക്തമായി എതിർത്തു. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാണിച്ച പ്രോസിക്യൂഷൻ, ഒരു ദിവസത്തേക്ക് മാത്രം പൊലീസ് സുരക്ഷയോടെ പരീക്ഷ എഴുതാൻ അനുമതി നൽകാമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. എങ്കിലും പ്രതിഭാഗം ഹാജരാക്കിയ ഹയർ സെക്കൻഡറി പരീക്ഷാ സർട്ടിഫിക്കറ്റും താൽക്കാലിക നീറ്റ് അഡ്മിറ്റ് കാർഡും പരിശോധിച്ച സ്പെഷ്യൽ ജഡ്ജി എസ്.ആർ. ശർമ്മ പ്രതിക്ക് ജാമ്യം അനുവദിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന്റെ ആശങ്കകൾ പരിഹരിക്കാൻ കർശനമായ ഉപാധികൾ വെക്കാമെന്നും കോടതി വ്യക്തമാക്കി.
ജാമ്യം അനുവദിച്ചുകൊണ്ട് ഇരയായ പെൺകുട്ടിയെയോ കേസ് സാക്ഷികളെയോ ഒരു തരത്തിലും ബന്ധപ്പെടാനോ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ലെന്ന് ജഡ്ജി ഉത്തരവിട്ടു. അതോടൊപ്പം തന്നെ, താൻ കൃത്യമായി പരീക്ഷയിൽ പങ്കെടുക്കുമെന്ന സത്യവാങ്മൂലവും തിരികെ ജയിലിൽ ഹാജരാകുമ്പോൾ പരീക്ഷ എഴുതിയത് തെളിയിക്കുന്ന രേഖകളും സമർപ്പിക്കണമെന്ന് കോടതി യുവാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.