അഹമ്മദാബാദ്: കച്ചിലെ രതൻപൂരിനടുത്ത് അന്തർദേശീയ അതിർത്തിയിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ ഗ്രാമമാണ് മെറുഡോ ദങ്കർ. തെട്ടപ്പുറത്ത് പാകിസ്ഥാനാണ്. ഗുജറാത്തിന്റെ അതിർത്തിപ്രദേശമായ ഈ ഭാഗം താർ മരുഭൂമിയുടെ ഭാഗമാണ്. അതിർത്തിസേനയുടെ നിരീക്ഷണം ശക്തമായ ഇവിടേക്കാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അവസാന ഗ്രാമമായ ഇസ്‍ലാംകോട്ട് ടെൻസിലിലെ ലാസ്റിയിൽ നിന്ന് രണ്ട് യുവ ദമ്പതികൾ ഇന്ത്യൻ അതിർത്തിഗ്രാമത്തിലെത്തിയത്. ഒക്ടോബർ നാലിനായിരുന്നു ഇവർ ഇവിടെയെത്തിയത്.
താരാ രൺമാൽ ചുടി, പൂജ കർസൻ ചുടി എന്നിവരാണ് ആദ്യം അതിർത്തി കടന്നെത്തിയത്. പാകിസ്ഥാൻ വസ്ത്രമായ പത്താൻ സ്യൂട്ടായിരുന്നു രൺമാൽ ചുടി ധരിച്ചിരുന്നത്. പൂജ സൽവാറും. തങ്ങളുടെ ഗ്രാമത്തിൽ നിന്ന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇവർ യാത്ര ചെയ്തത് രാത്രിയിലാണ്. 50 കിലോമീറർ മരുഭൂമിയിലൂടെ സഞ്ചരിക്കാൻ മുന്ന് ദിവസം വേണ്ടിവന്നു. ഇവർ രോട്ടിയും വെള്ളവുമായിരുന്നു കഴിച്ചിരുന്നത്.
ഇവർ എത്തി ഒരു മാസത്തിനുശേഷം അതേ ഗ്രാമത്തിൽ നിന്ന് മറ്റൊരു ദമ്പതികളും എത്തി. നവംബർ 24ന് ആയിരുന്നു പൊപത്കുമാർ നാധുഭിൽ, ഗൗരി ഗുലാബ് ഭിൽ എന്നീ ദമ്പതികൾ എത്തിയത്. ലസ്റി ഗ്രാമത്തിന് തൊട്ടടുത്തുള്ള മൂഗാരിയ എന്ന ഗ്രാമത്തിൽ നിന്നാണ് ഈ ദമ്പതികളെത്തിയത്.
ഇവർ എന്തിനാണ് ഇന്ത്യയിലെത്തിയതെന്ന് വ്യക്തമല്ല. അതിർത്തിരക്ഷാസേന ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒപ്പം അന്വേഷണ ഏജൻസികളും ഇവരെ ചോദ്യം ചെയ്യുന്നു. ദിവസങ്ങൾ കഠിനമായ യാത്ര ചെയ്ത് എന്തിനാണ് ഇവർ ഇവിടെ എത്തിയത് എന്നതാണ് സൈനികർ അന്വേഷിക്കുന്നത്.
ഭിൽ എന്ന ആദിവാസി വിഭാഗത്തിൽപെടുന്നവരാണ് ഇവർ. പ്രണയിനികളായ ഇവർ നാട്ടിൽ നിന്ന് ഒളിച്ചോടിയവരാണെന്ന് പറയുന്നു. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് ലാസ്റി ഗ്രാമം. കാലിവളർത്തുകാരാണ് ഇവിടെ അധികമുള്ളത്. ഇവരിൽ പലരും പശുക്കളെ തീറ്റാനായും മറ്റും അതിർത്തി കടക്കാറുണ്ട്.
ഇവിടെ ഏതാണ്ട് 25 ചെറിയ കുടിലുകളേ ഉള്ളൂ. ഇവർ എല്ലാവരും പരസ്പരം അറിയുന്നവരും ബന്ധുക്കളുമൊക്കെയാണ്. ഇവിടെ ഒരു ശിവക്ഷേത്രവുമുണ്ട്. ഗ്രാമത്തിലള്ളവർ തമ്മിലാണ് മിക്കവാറും വിവാഹം. ഇവരും അങ്ങനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ബന്ധുക്കളാണ്. എന്നാൽ വീട്ടുകരുടെ എതിർപ്പിനെ ഭയന്നാണ് നാടുവിട്ടതെന്ന് ഇവർ സുരക്ഷാസേനയോട് പറഞ്ഞു. ഇവർ സിന്ധും കച്ചും കലർന്ന ഭാഷയാണ് പറയുന്നത്.
20ഉം 18ഉം പ്രായമുള്ളവരാണ് ഒരു ദമ്പതികൾ. രണ്ടാമതെത്തിയവർ 24ഉം 20ഉം വയസുള്ളവർ. ഇവരുടെ കൈയ്യിൽ വ്യക്തിരേഖകൾ ഒന്നുമില്ല. ഇവർ ഇപ്പോഴും കസ്റ്റഡിയിലാണ്. വിദേശനിയമത്തിലെ ചില വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.