റായ്പൂർ: ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ്) പരീക്ഷയിൽ കോപ്പിയടിച്ചതിന് ഹരിയാനയിൽ നിന്നുള്ള മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലാണ് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി നടന്നത്. ഡിഡി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരോണയിലെ അയോൺ ഡിജിറ്റൽ സോണിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം.
പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സംശയാസ്പദമായി കറങ്ങിനടന്ന മൂന്ന് വ്യക്തികളെ പൊലീസ് സംഘം പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. പരീക്ഷ എഴുതുന്ന ഹരിയാനയിൽ നിന്നുള്ള മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികളെ സഹായിക്കാൻ മൂവരും ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. ആശയവിനിമയം നടത്താൻ പ്രതികളായ വിദ്യാർഥികൾ ഷൂസിലും ചെവിക്കുള്ളിലും ഒളിപ്പിച്ച് മൈക്രോ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചു.
ചോദ്യം ചെയ്യലിൽ, പ്രതികൾ സെന്ററിനുള്ളിൽ പരീക്ഷ എഴുതുന്ന തങ്ങളുടെ കൂട്ടാളികളുടെ പേരുകൾ വെളിപ്പെടുത്തി. പരീക്ഷ അധികൃതരുമായി ബന്ധപ്പെട്ടശേഷം സംശയിക്കപ്പെട്ട വിദ്യാർഥികളിൽ തിരച്ചിൽ നടത്തിയപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തു. പരീക്ഷ ഹാളിനുള്ളിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണം വഴി ചോദ്യങ്ങൾ വായിച്ചു കേൾപ്പിക്കുകയും പുറത്ത് നിന്നവർ ഗൂഗ്ളിൽ ഉത്തരങ്ങൾ തിരഞ്ഞ് പറഞ്ഞു കൊടുക്കുകയും ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളിൽ നിന്ന് ഒരു പേപ്പറിന് മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലമായി വാങ്ങിയാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകിയതായി പ്രതികൾ പറഞ്ഞു. ദർശൻ സെഹ്‌റാവാഗ് (26), നരേന്ദ്ര കുമാർ ചന്ദ്ര (29), ബണ്ടി കുമാർ (38) എന്നിവരും പരീക്ഷ എഴുതിയ സുമിത് സെഹ്‌റാവാഗ് (30), ലക്ഷ്മിനാരായണ വർമ്മ (36), അമർ ചന്ദ്ര (32) എന്നിവരുമാണ് അറസ്റ്റിലായത്.
ബ്ലൂടൂത്ത് ഉപകരണങ്ങൾ കൂടാതെ എട്ട് മൊബൈൽ ഫോണുകൾ, മൂന്ന് സിം കാർഡുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവർക്കെതിരെ സെക്ഷൻ 318(2), 61(2) ബി.എൻ.എസ്, ഐ.ടി ആക്ടിലെ സെക്ഷൻ 66, പൊതു പരീക്ഷകളിലെ അന്യായ മാർഗങ്ങൾ തടയൽ ആക്ടിലെ സെക്ഷൻ 10(1) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.