ഗുവാഹത്തി: അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ രാജി പിൻവലിച്ചതായി എ.ഐ.സി.സി സംസ്ഥാന ചുമതലയുള്ള ജിതേന്ദ്ര സിങ് അറിയിച്ചു. പാർട്ടി ഹൈക്കമാൻഡ് വിഷയത്തിൽ നേരിട്ട് ഇടപെട്ടതിനെത്തുടർന്നാണ് തീരുമാനം. ഭൂപൻ ബോറയുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ രാജി ഹൈക്കമാൻഡ് സ്വീകരിച്ചിട്ടില്ലെന്നും അസം യൂണിറ്റ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
രാജിക്കത്ത് നൽകിയതിന് പിന്നാലെ, ജിതേന്ദ്ര സിങ്, ഗൗരവ് ഗൊഗോയ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗുവാഹത്തിയിലെ ബോറയുടെ വസതിയിലെത്തി അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു.പാർട്ടിക്കുള്ളിലെ ചില പ്രശ്നങ്ങളിൽ ഭൂപൻ ബോറയ്ക്ക് എന്തെങ്കിലും വിഷമം നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ഗൗരവ് ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കമാൻഡിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഭൂപൻ ബോറ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭൂപൻ ബോറയുടെ രാജി പ്രഖ്യാപനം അസം കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടലിലൂടെ പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.