നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. ശനിയാഴ്ചയാണ് വീടിന് സമീപമുള്ള ക്ഷേത്രത്തിൽ സമൂഹസദ്യയിൽ പങ്കെടുക്കാന്‍ മാതാവിനോടൊപ്പെത്തിയ ദേവേന്‍ഷ് അപകടത്തിൽപ്പെട്ടത്. ജനുവരിയിൽ ഇതേ കുഴിയിൽ വീണ് ഐ.ടി ജീവനക്കാരൻ മരിച്ച് ഒരു മാസം തികയുന്നതിന് മുമ്പാണ് മൂന്ന് വയസ്സുകാരന്‍റെ മരണം. ദലേൽഗഡ് ഗ്രാമത്തിലാണ് അപകടം നടന്നത്.
കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ മഴ വെള്ളം നിറഞ്ഞ കുഴിയിൽ വീഴുകയായിരുന്നു. ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ആരോപിച്ചു.
അതേസമയം അപകടമുണ്ടായ സ്ഥലം ഒരു സ്വകാര്യ ഭൂമിയാണെന്നും സർക്കാറിന്‍റെ പരിതിയിലല്ലെന്ന് പരിശോധനയിൽ വ്യക്തമായതായും അധികൃതർ അറിയിച്ചു. ‘കുഴി നിലനിന്നിരുന്ന ഭൂമി ഒരു പ്രാദേശിക കർഷകന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും അത് സർക്കാർ കുളമല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ഭൂമിയിലെ കുഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. അവിടെയാണ് കുട്ടി മുങ്ങിമരിച്ചത്’ അധികൃതർ പ്രസതാവനയിൽ വ്യക്തമാക്കി.
അടുത്തിടെയുണ്ടായ മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞതാണെന്ന് ഗ്രാമവാസികൾ അറിയിച്ചു. ഇത്തരത്തിൽ അപകടകരമായ കുഴികൾ നികത്തുന്നതിനും സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതിനും നോയിഡയിലെ ഭരണകൂടത്തിന് ആവർത്തിച്ച് പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ ഉന്നയിച്ചു. സമാനമായ അപകടങ്ങൾ മുമ്പ് നടന്നിട്ടും ഭരണകൂടം നടപടിയെടുക്കാത്തതിനാലാണ് വീണ്ടു ഇത്തരം അപകടങ്ങൾ ആവർത്തിച്ചതെന്നും പ്രദേശവാസികൾ അറിയിച്ചു.
ജനുവരി 19 നാണ് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിൽ വീണ ബിഹാറിലെ സീതമർഹി സ്വദേശി യുവ് രാജ് മരണപ്പെട്ടത്. അപകടം നടന്ന ഉടന്‍ യുവ് രാജ് പിതാവിനെ ബന്ധപ്പെട്ടെങ്കിലും സാങ്കേതികകാരണങ്ങളാൽ രക്ഷാപ്രവർത്തനം വൈകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.